തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.
കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തുന്ന ചലച്ചിത്ര പ്രവർത്തകരെ പുതിയ ചെയർമാൻമാരായി പരിഗണിക്കുന്നുണ്ട്. 2016-ൽ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരേ മത്സരിച്ച നടൻ ജഗദീഷ്, യുഡിഎഫിന് വേണ്ടി ഇത്തവണ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന നടൻ സലിംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് നേതാവുകൂടിയായ സംവിധായകൻ ദീപു കരുണാകരൻ എന്നിവരുടെ പേരുകളാണ് നിലവിൽ സജീവ പരിഗണനയിലുള്ളത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറും പരിഗണനയിലുണ്ട്. സംവിധായകൻ രഞ്ജിത്തിന്റെ രാജിക്കുശേഷം ചെയർമാന്റെ ചുമതല വഹിച്ചിരുന്നത് പ്രേംകുമാർ ആയിരുന്നു. അറിയിപ്പില്ലാതെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയെന്ന് ആരോപിച്ച് പ്രേംകുമാർ ഇടതുപക്ഷവുമായുള്ള സഹകരണം അവസാനിപ്പിച്ച് കോൺഗ്രസിനൊപ്പം ചേർന്നിരുന്നു.
താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ കുക്കു പരമേശ്വരനാണ് നിലവിലെ വൈസ് ചെയർപേഴ്‌സൺ. സി. അജോയ് ആണ് സെക്രട്ടറി. അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സുധീർ കരമന, സോഹൻ സീനുലാൽ, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണൻ, നിർമാതാവ് ബി. രാകേഷ്, റെജി. എം. ദാമോദരൻ, ഗായിക സിത്താര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, ജി.എസ്. വിജയൻ, തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരൻ, സംവിധായകൻ അമൽ നീരദ്, എൻ. അരുൺ, ശ്രീഗണേഷ് എന്നിവരാണ് മറ്റ് അംഗങ്ങൾ.


