ടാറ്റൂ പഠിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; കൊച്ചിയില്‍ വീണ്ടും ടാറ്റൂ പീഡനം

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമ പി എസ് സുജീഷിനെതിരെ തുടര്‍നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെ, മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയും പീഡന പരാതി. പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്ക്കെതിരെ മലപ്പുറം സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കി.

ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020ലാണ് യുവതി സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്നും ജോലി വാഗ്ദാനം ചെയ്തുമാണ് തന്നെ അവിടെ നിര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്നെ കുല്‍ദീപ് കൃഷ്ണ ബലാത്സംഗം ചെയ്തതായി യുവതി പറയുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി.

തുടര്‍ന്ന് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് വിധേയമാക്കിയതായും പരാതിയില്‍ പറയുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഭീഷണി ഭയന്ന് യുവതി ഇതുവരെ പരാതിപ്പെട്ടിരുന്നില്ല.

എന്നാല്‍ സുജീഷിനെതിരെ പീഡന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മലപ്പുറം സ്വദേശി പൊലീസിനെ സമീപിച്ചത്. മദ്യം കുടിപ്പിച്ചതായും ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News