KeralaNews

‘ഭാവനയെ ക്ഷണിച്ചത് എന്റെ തീരുമാനം തന്നെ… തറ വര്‍ത്തമാനം എന്റെ അടുത്ത് വേണ്ട, എനിക്ക് തോന്നുന്നത് ചെയ്യും’; വിമര്‍ശനങ്ങളില്‍ രഞ്ജിത്തിന്റെ വായടപ്പിക്കുന്ന മറുപടി

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിലേയ്ക്ക് നടി ഭാവന എത്തിയത് ഇന്ന് സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. ഒപ്പം വിമര്‍ശനങ്ങളും കടുക്കുന്നുണ്ട്. ഇപ്പോള്‍ ഉയരുന്ന ഈ വിമര്‍ശനങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനമായിരുന്നുവെന്നും തനിക്ക് തോന്നുന്നത് ചെയ്യുമെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ തീരുമാനമായിരുന്നു, മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം മറുപടി പറഞ്ഞു.

വനിതകളുടെ അതിജീവനത്തിന്റെ പ്രതീകം കൂടിയായിരുന്നു ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രിക്ക് ഒപ്പം തിരി തെളിക്കാന്‍ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്.

രഞ്ജിത്തിന്റെ മറുപടി;

‘മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്.

സമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളില്‍ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താന്‍ പറ്റില്ല. എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമര്‍ശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വര്‍ത്തമാനങ്ങള്‍ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. അതില്‍ സാംസ്‌കാരിക വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്തുണ ഉണ്ട്.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button