32.8 C
Kottayam
Saturday, April 27, 2024

വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയോട് പിന്‍മാറാന്‍ രാഖി ആവശ്യപ്പെട്ടു,കൊല നടത്തിയത് ക്യത്യമായ ആസൂത്രണത്തോടെ,രാഖിവധം ചുരുളഴിയുമ്പോള്‍

Must read

തിരുവനന്തപുരം:അമ്പൂരി രാഖി കൊലക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി അഖില്‍. രാഖിയെ കൊലപ്പെടുത്തിയത് ഒരുമാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.

5 വര്‍ഷം മുമ്പ് ഒരു ഫോണ്‍കോളില്‍ നിന്നാണ് രാഖിയും അഖിലുമായുള്ള ബന്ധം ആരംഭിക്കുന്നത്. തന്റെ സുഹൃത്തിനെ വിളിച്ച നമ്പര്‍ തെറ്റിയ രാഖി വിളിച്ചത് അഖിലിനെയായിരുന്നു, ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി അഖിലന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. മൃതദേഹം കണ്ടെടുത്ത പറമ്പിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തും. അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അഖിലിനേയും രണ്ടാം പ്രതി രാഹുലിനേയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അടുത്തമാസം ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിരുന്നു. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാനാണ് പോലീസിന്റെ തീരുമാനം.

രാഖിയെ പ്രതികളായ അഖിലും രാഹുലും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്തതുകൊണ്ടാണ് രാഖിയെ കൊന്നതെന്നാണ് അഖിലിന്റെ മൊഴി.

മുഖ്യപ്രതി അഖിലും സഹോദരന്‍ രാഹുലും അയല്‍വാസിയായ ആദര്‍ശും ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തി എന്നാണ് രാഹുലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ ആദ്യം കഴുത്ത് ഞെരിച്ചത് രാഹുലാണെന്നും തുടര്‍ന്ന് രണ്ട് പ്രതികളും ചേര്‍ന്ന് കയറുപയോഗിച്ച് കഴുത്ത് കുരുക്കി മരണം ഉറപ്പാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഖിയും അഖിലും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് രാഖി ബഹളം വച്ചു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് രാഖിയുടെ കഴുത്തില്‍ താലികെട്ടി. എന്നിട്ടും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോയി. രാഖി പൊലീസില്‍ പരാതിപ്പെടുമെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

മൃതദേഹം കുഴിച്ചിടാനുളള കുഴി അച്ഛന്‍ മണിയന്റെ കൂടി സഹായത്തോടെ നേരത്തെ എടുത്തതായും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന് കൊലയില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും പൊലീസ് അത് വിശ്വസിക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week