25.5 C
Kottayam
Monday, May 20, 2024

IPL T20 സഞ്ജു വീണ്ടും നിരാശനാക്കി, രാജസ്ഥാന് തോൽവി

Must read

മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 37 റണ്‍സിന്റെ ജയം സ്വന്തമാക്കി. മാത്രമല്ല, പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും സാധിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലോക്കി ഫെര്‍ഗൂസണാണ് രാജസ്ഥാനെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് ഹാര്‍ദിക് പാണ്ഡ്യ 52 പന്തില്‍ പുറത്താവാതെ നേടിയ 87 റണ്‍സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഭിനവ് മനോഹര്‍ (28 പന്തില്‍ 43) പിന്തുണ നല്‍കി. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരിട്ട ആദ്യ പന്തില്‍ തന്നെ ദേവ്ദത്ത് മടങ്ങി. യഷിന്റെ ബൗണ്‍സില്‍ ബാറ്റുവച്ച ദേവ്ദത്ത് സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി. എങ്കിലും ബട്‌ലറുടെ ഇന്നിംഗ്‌സ് രാജസ്ഥാന്റെ സമ്മര്‍ദ്ദം കുറച്ചു. എട്ട് ഫോറും മൂന്ന് സിക്‌സും ബ്ട്‌ലര്‍ നേടി. എന്നാല്‍ ആറാം ഓവറിര്‍ ആര്‍ അശ്വിന്‍ (8) പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അശ്വിന്‍. അതേ ഓവറില്‍ ബട്‌ലറേയും ഫെര്‍ഗൂസണ്‍ മടക്കി. ഒരു യോര്‍ക്കറില്‍ ബട്‌ലര്‍ ബൗള്‍ഡായി. സഞ്ജു (11 പന്തില്‍ 11) റണ്ണൗട്ടാവുകയും ചെയ്തതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. റാസി വാന്‍ ഡര്‍ ഡസ്സന്‍ (6) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഷിംറോണ്‍ ഹെറ്റ്മയേര്‍ (29), റിയാന്‍ പരാഗ് (18), ജിമ്മി നീഷം (17) എന്നിവര്‍ ചെറുത്തുനിന്നെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. യൂസ്‌വേന്ദ്ര ചാഹലാണ് (5) പുറത്തായ മറ്റൊരു താരം. പ്രസിദ്ധ് കൃഷ്ണ (4), കുല്‍ദീപ് സെന്‍ (0) പുറത്താവാതെ നിന്നു.

മോശം തുടക്കമായിരുന്നു ഗുജറാത്തിന്. എന്നാല്‍ രണ്ടാം ഓവറില്‍ വെയ്ഡ് റണ്ണൗട്ടായി. ആദ്യ ഓവറില്‍ മൂന്ന് ഫോറ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയ മാത്യൂ വെയ്ഡ് (12) റണ്ണൗട്ടായി. തൊട്ടടുത്ത ഓവറില്‍ വിജയ് ശങ്കറും മടങ്ങി. കുല്‍ദീപിന്റെ പന്തില്‍ സഞ്ജുവിന് (Sanju Samson) ക്യാച്ച് നല്‍കിയാണ് ശങ്കര്‍ മടങ്ങുന്നത്. പിന്നാലെ ആക്രമിച്ച കളിച്ച ഹാര്‍ദിക് പതിയെ റണ്‍നിരക്ക് ഉയര്‍ത്തി. ഏഴാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ (13) പുറത്തായതും ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയില്ല. ഹാര്‍ദിക്- മനോഹര്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഗുജറാത്തിന്റെ ഇന്നിംഗിന് കരുത്തായതും ഈ കൂട്ടുകെട്ടാണ്. മനോഹറിനെ യൂസ്‌വേന്ദ്ര ചാഹല്‍ പുറത്താക്കിയെങ്കിലും ഡേവിഡ് മില്ലര്‍ (14 പന്തില്‍ 31)- ഹാര്‍ദിക് സഖ്യം ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 53 റണ്‍സ് കൂട്ടിചേര്‍ത്തു. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സ്. മില്ലര്‍ അഞ്ച് ഫോറും ഒരു സിക്‌സും നേടി.

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായിട്ടാണ് സഞ്ജുവിന് ടോസ് ഭാഗ്യം ലഭിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ ജയിപ്പിക്കുന്നതില്‍ നിര്‍ണാക പ്രകടനം പുറത്തെടുത്ത ട്രന്റ് ബോള്‍ട്ട് ഇല്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കാണ് താരത്തിന്റെ പ്രശ്‌നം. ജിമ്മി നീഷം സൗത്തിക്ക് പകരമായെത്തി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. ദര്‍ഷന്‍ നാല്‍കണ്ഡെ, സായ് സുദര്‍ശന്‍ എന്നിവര്‍ പുറത്തായി. യഷ് ദയാല്‍ ആദ്യ മത്സരം കളിക്കും. വിജയ് ശങ്കറും തിരിച്ചെത്തി. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച രാജസ്ഥാന് ആറ് പോയിന്റാണുള്ളത്. ഗുജറാത്തിന് ആറ് പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ പിന്നിലാണ്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍.

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, റിയാന്‍ പരാഗ്, ജയിംസ് നീഷം, കുല്‍ദീപ് സെന്‍, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍.

ഗുജറാത്ത് ടൈറ്റന്‍സ്: മാത്യൂ വെയ്്ഡ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week