തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിച്ചേക്കും.
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രഫഷനല്‍ കോളജുകൾക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡൻഷ്യൽ നവോദയ സ്കൂളുകൾക്കും അവധി ഇല്ല.
അതേസമയം മഴ കനത്തതോടെ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പാലക്കാട് ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 10ന് റിവര്‍ സ്ലൂയിസ് 50 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ എഞ്ചീനിയര്‍ അറിയിച്ചു. ഡാമില്‍ നിന്നും പുഴയിലേക്ക് 1.416 ക്യുസെക്സ് വെള്ളം ഒഴുക്കി വിടും.
നിലവില്‍ റിവര്‍ സ്ലൂയിസ് അഞ്ച് സെന്റിമീറ്റര്‍ ഉയര്‍ത്തി 0.142 ക്യുസെക്സ് അളവില്‍ ജലം ശിരുവാണി പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ജൂലൈ 17ന് ഉച്ചയ്ക്ക് രണ്ടിന് ജലനിരപ്പ് 875.60 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 878.5 മീറ്ററാണെങ്കിലും 877 മീറ്ററിനുമുകളില്‍ ജലം സംഭരിക്കുവാന്‍ ഡാം സേഫ്റ്റിയുടെ അനുമതി ഇല്ല. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്നും പുഴയില്‍ വെള്ളത്തിന്റെ അളവ് ഉയരുമെന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴയുടെയും, മംഗലംഡാമിന്റെയും ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു.
കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും വകുപ്പ് വ്യക്തമാക്കി.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.