മൂന്നാൾപ്പൊക്കത്തിൽ മണ്ണിടിഞ്ഞു, രക്ഷാപ്രവർത്തനത്തിന് തടസ്സമായി മഴ ;തിരച്ചിലിന് മെറ്റൽ ഡിക്ടറ്ററുകളും

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനുവേണ്ടി രാത്രിയും തിരച്ചില്‍ തുടരും. മണ്ണിടിഞ്ഞ് വീഴുന്നതും കുറഞ്ഞത് മൂന്നാള്‍പ്പൊക്കത്തില്‍ മണ്ണിടിഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പ്രദേശത്തെ മഴയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.

തങ്ങള്‍ നിര്‍ദേശിച്ച ലൊക്കേഷനില്‍ ആദ്യമായി ഇന്നാണ് തിരച്ചില്‍ നടത്തുന്നതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ സമ്മര്‍ദം മൂലം ജോലി കൂടുതല്‍ വേഗത്തിലായിട്ടുണ്ടെന്നും മനാഫ് അറിയിച്ചു.

ജി.പി.എസ്. സിഗ്നല്‍ ലഭിച്ചിടത്ത് മെറ്റല്‍ ഡിക്ടറ്ററുകള്‍ എത്തിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. നാല് മണ്ണുമാന്തി യന്ത്രങ്ങളും, നാലഞ്ച് ടിപ്പര്‍ ലോറികളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. ലോറി ഉടമ മനാഫ്, സഹോദരന്‍ അല്‍ഫു, അര്‍ജുന്റെ സഹോദരന്‍, സുഹൃത്തുക്കള്‍ എന്നിവര്‍ സംഭവസ്ഥലത്തുണ്ട്.

പന്‍വേല്‍- കൊച്ചി ദേശീയ പാതയില്‍ അങ്കോളയില്‍ ഒരു ചായക്കടയുടെ പരിസരത്താണ് അര്‍ജുന്റെ ലോറി നിര്‍ത്തിയിട്ടിരുന്നത്. ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെനിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News