തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിര്‍ണായക നീക്കവുമായി നീങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. അന്വേഷണസംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയേയും ചേര്‍ത്തു.ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണില്‍ സംസാരിച്ചുവെന്നും മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായും സൂചനകളുണ്ട്. യുവതിയുടെ താല്‍പര്യം പരിഗണിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥ സംസാരിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നതെങ്കിലും ഇതുവരെ പരാതിക്കാരി നേരിട്ട് മൊഴി നല്‍കിയിരുന്നില്ല. മൂന്നാം കക്ഷികളുടെ മൊഴിയാണ് നിലവിലുള്ളത്. ഗര്‍ഭഛിദ്രത്തിനിരയായ പെണ്‍കുട്ടിയെ അന്വേഷണസംഘം ബന്ധപ്പെട്ടെങ്കിലും മൊഴി നല്‍കാനോ പരാതി നല്‍കാനോ യുവതി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണസംഘത്തിലുള്‍പ്പെടുത്തിക്കൊണ്ട് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടത്. രാഹുലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ റിനിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേ കേസ്. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്കറിയ, ബ്ലെസണ്‍, ബാലന്‍ കൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍.


