റിമോട്ട് കൺട്രോൾ പ്രസിഡണ്ട്’ വിമർശനത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയ രണ്ട് പേര്‍ക്കും അവരുടേതായ രീതിയിലുള്ള സ്ഥാനവും കാഴ്ചപ്പാടുകളുമുണ്ട്.

റിമോട്ട് കണ്‍ട്രോള്‍ എന്ന് അവരെ വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളേയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷന്‍ വന്നാലും അവരെ സോണിയ ഗാന്ധി റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. സോണിയ പറയുന്നതേ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചെയ്യുകയുള്ളൂവെന്ന ആക്ഷേപത്തിനെതിരെ മല്ലികാര്‍ജുന ഖാര്‍ഗെയും രംഗത്തെത്തി. താന്‍ സോണിയയുടെ റിമോട്ട് കണ്‍ട്രോളല്ലെന്നും കൂട്ടായ ചര്‍ച്ചയിലൂടെയാണ് പാര്‍ട്ടിയില്‍ തീരുമാനമങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലൂടെ പര്യടനം തുടരുകയാണ് രാഹുല്‍.

ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പ്. ശശി തരൂരും മല്ലികാര്‍ജുന ഖാര്‍ഗെയുമാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നത്. 19നാണ് വോട്ടെണ്ണല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News