FeaturedHome-bannerKeralaNewsPolitics

എംപി ഓഫീസല്ല, വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്,ആരോടും ദേഷ്യമില്ല- രാഹുൽ ഗാന്ധി

കല്‍പ്പറ്റ: തന്റെ ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അക്രമമല്ല, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. എന്റെ ഓഫീസ് എന്നതിലുപരി വയനാട്ടുകാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നതിനുള്ള ഓഫീസ് ആണിത്. അക്രമം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവര്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. അതില്‍ എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. അവര്‍ അതിന്റെ അനന്തരഫലങ്ങള്‍ ചിന്തിക്കാതെയായിരിക്കാം അവര്‍ അക്രമം നടത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സുപ്രീം കോടതി പറഞ്ഞത് സത്യമാണ്. വിവാദ പ്രസ്താവന നടത്തിയ ആള്‍ അല്ല രാജ്യത്ത് ഇപ്പോഴുള്ള സാഹര്യം സൃഷ്ടിച്ചത് ബിജെപി സര്‍ക്കാരാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചത്. ദേശവിരുദ്ധമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഇന്ത്യയുടെ താല്‍പര്യത്തിനും ജനങ്ങളുടെ താല്‍പര്യത്തിനും എതിരാണ് അവര്‍ ചെയ്യുന്നത്. അവരുടെ അത്തരം നടപടികളാണ് ഇപ്പോള്‍ രാജ്യത്തുള്ളതുപോലുള്ള ദുരന്തങ്ങള്‍ക്ക് വഴിവെച്ചത്.

ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button