രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും തിരിച്ചടി:അപകീർത്തി കേസില്‍ നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി;ഇളവ് തേടിയുള്ള ഹര്‍ജി തള്ളി

റാഞ്ചി: മോദി പരാമര്‍ശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുൽ നൽകിയ ഹർജി റാഞ്ചി കോടതി തള്ളി. മോദി പരാമർശത്തിൽ രാഹുലിനെതിരെ റാഞ്ചിയിലും ഒരാൾ പരാതി നൽകിയിരുന്നു. പ്രദീപ് മോദിയെന്നയാളാണ് കോലാർ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോടതി നിര്‍ദ്ദേശം. ഇതോടെ രാഹുൽ രാഞ്ചി കോടതിയിലും നേരിട്ട് ഹാജരാകുമെന്ന് ഉറപ്പായി.  

മോദി അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുണ്ട്. കഴിഞ്ഞ ദിവസം സമാനമായ കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും രാഹുൽ തിരിച്ചടി നേരിട്ടിരുന്നു. കേസിൽ രാഹുലിന് ഗുജറാത്ത് കോടതിയും ഇടക്കാല സംരക്ഷണം അനുവദിച്ചില്ല. 

പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുമ്പോൾ രാഹുൽ ഗാന്ധി തന്‍റെ സ്ഥാനം മറക്കരുതായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ പരാമര്‍ശം. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്ക് ശേഷം വിധി പറയാൻ മാറ്റുകയും ചെയ്തു.  

കീഴ്ക്കോടതികളിൽ നിന്നും തുടര്‍ച്ചയായി തിരിച്ചടിയേൽക്കുന്ന സാഹചര്യത്തിൽ അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാൻ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം കോൺഗ്രസിന്റെ സജീവ പരിഗണനയിലാണ്. നിയമവിദഗ്ധരുടെ സംഘം യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കുമെന്നാണ് വിവരം. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും നിയമോപദേശം തേടും.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News