ദിലീപിന്റെ കാര്യത്തിൽ ഞാൻ പറഞ്ഞത് ശരിയായി, ആണ് ജയിലിൽ പോയാൽ ആളുകൾക്ക് സന്തോഷം; ന്യായീകരിച്ച് രാഹുൽ

കൊച്ചി:നടി ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചതിനെ വീണ്ടും ന്യായീകരിച്ച് രാഹുൽ ഈശ്വർ. വസ്ത്രധാരണത്തിന് മാന്യത വേണമെന്ന് രാഹുൽ ഈശ്വർ പറയുന്നു. ദ്വയാർത്ഥ പ്രയോഗം നടത്തിയതിന് 1 വർഷം ബോബി ചെമ്മണ്ണൂരിനെ ജയിലിലിടേണ്ട കാര്യമില്ല. ദിലീപിന്റെയും വിജയ് ബാബുവിന്റേയും അടക്കം കേസുകളിൽ താൻ പറഞ്ഞ കാര്യങ്ങൾ ശരിയായി വന്നുവെന്നും രാഹുൽ ഈശ്വർ കൌമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെടുന്നു.

‘ഹണി റോസ് ഉന്നയിച്ച വിമര്‍ശനങ്ങളെ ബഹുമാനത്തോടെ കാണുന്നു. ചില കാര്യങ്ങള്‍ പറയാതിരിക്കാനാകില്ല. നമ്മുടെ അമ്പലത്തിലും പള്ളികളും ഒരു ഡ്രസ് കോഡ് ഉണ്ട്. അതുകൊണ്ട് രാഹുല്‍ ഈശ്വര്‍ ഒരു പൂജാരിയായിട്ട് അങ്ങനെയൊരു ഡ്രസ് കോഡ് കൊണ്ട് വരേണ്ട കാര്യമില്ല’. വത്തിക്കാനില്‍ പോകുമ്പോഴും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഡ്രസ് കോഡ് ഉണ്ടെന്ന് ഹണി റോസിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് ഹണി റോസിന് നന്ദിയെന്നും രാഹുല്‍ ഈശ്വര്‍. വാക്കുകള്‍ക്ക് മിതത്വം വേണം എന്നത് പോലെ വസ്ത്രധാരണത്തിനും മിതത്വം വേണ്ടേ എന്ന് രാഹുല്‍ ചോദിച്ചു. രാഹുല്‍ ഈശ്വറോ ബോചെയോ ആരായാലും പറയുമ്പോള്‍ വാക്കുകള്‍ക്ക് മിതത്വവും സഭ്യതയും വേണം. അതേപോലെ തന്നെ വസ്ത്രധാരണത്തിനും ചില അതിര്‍വരമ്പുകള്‍ വേണമെന്ന് പറയുന്നത് തെറ്റാണോ.

‘ഹണി റോസ് ഒരു പ്രഗത്ഭയായ അഭിനേത്രിയാണ്. നല്ല കാര്യങ്ങളാണ് ആദ്യ സിനിമയായ ബോയ്ഫ്രണ്ടിന്റെ സെറ്റില്‍ നിന്നടക്കം കേട്ടിട്ടുളളത്. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണയുടെയൊക്കെ നായികയായത് മലയാളത്തിന് അഭിമാനമാണ്. അതോടൊപ്പം ഉദ്ഘാടനത്തിനൊക്കെ പോകുമ്പോള്‍ അവിടെ അച്ഛനമ്മമാരും കുട്ടികളും സമൂഹത്തിലെ പല രീതിയിലുമുളള ആളുകളുണ്ട്. അവിടെയൊക്കെ വസ്ത്രം മാന്യമായി ധരിക്കണം

ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് ബോചെയെ ആരും ന്യായീകരിക്കുന്നില്ല. കുന്തി എന്ന പ്രയോഗം നടത്തിയതിനെ ന്യായീകരിക്കുന്നില്ല. അതിന് ഒരു വര്‍ഷം ബോചെയെ തടവിലിടണോ എന്ന് കൂടി ഹണി ചിന്തിക്കണം. ഹണി ഒരു കലാകാരിയാണ്. ആ ഒരു വിശാലമനസ്‌കത ഹണി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിജയ്ബാബുവിന്റെ കാര്യത്തില്‍ താന്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. സിദ്ധിഖിന്റെ കാര്യത്തിലും ഒമര്‍ ലുലുവിന്റെ കാര്യത്തിലും താന്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ കാര്യത്തിലും താന്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. പുരുഷനെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ ആള്‍ക്കാര്‍ക്ക് വലിയ സന്തോഷമാണ്. ഏതെങ്കിലും ഒരു ആണ്‍ ജയിലില്‍ പോയാല്‍ ആളുകള്‍ക്ക് വലിയ സന്തോഷമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പുരുഷനും സ്ത്രീയും വേണം സമൂഹത്തില്‍. പുരുഷന്റെ ഭാഷയ്ക്കും നോട്ടത്തിനും ഒക്കെ മര്യാദ വേണം. അത്‌പോലെ സ്ത്രീയുടെ വസ്ത്രധാരണത്തിനും മര്യാദ വേണം എന്ന് പറയുന്നത് തെറ്റാണോ. ദിലീപിന്റെ അടക്കം കേസുകളില്‍ താന്‍ പറഞ്ഞ സമീപനമാണ് ആത്യന്തികമായി ശരിയായി വന്നതെന്ന് നമ്മളെല്ലാം കണ്ടതല്ലേ. ഇത്തരം കാര്യങ്ങളില്‍ ലിബറലുകളുടേയും ഫെമിനിസ്റ്റുകളുടേയും കയ്യടികള്‍ക്കപ്പുറം സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശരിക്ക് വേണ്ടിയും നില്‍ക്കാന്‍ കഴിയണം. അല്ലാതെ കണ്ണടച്ച് സ്ത്രീപക്ഷവാദിയെന്ന് പറയരുതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News