‘മോൻസണിന്‍റെ സിംഹാസനത്തില്‍ റഹീം’; വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ പിടിയിൽ

പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവ് എ എ റഹീം എംപിക്കെതിരേ അപകീര്‍ത്തികരമായ രീതിയില്‍ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകൻ പിടിയിൽ. ആറന്മുള പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കോട്ട മണിമന്ദിരം വീട്ടില്‍ അനീഷ് (33) ആണ് ചെറുതുരുത്തി പോലീസിന്‍റെ പിടിയിലായത്.

മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു ശേഖരത്തിലുള്ള സിംഹാസനത്തില്‍ റഹീം ഇരിക്കുന്നതായുള്ള വീഡിയോ ആണ് അനീഷ് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്. റഹീം ടിവി ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വീഡിയോ ആണ് സിംഹാസനത്തിന്‍റെ ചിത്രവുമായി ചേര്‍ത്ത് പ്രചരിപ്പിച്ചത്.

എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചെറുതുരുത്തി പോലീസ് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ആറന്മുള കോട്ടയിലെ വീട്ടില്‍ നിന്നുമാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അനീഷ് ബിജെപി പ്രവര്‍ത്തകനാണ്. ഇയാളുടെ ഭാര്യ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്.

അനീഷ് കോട്ട എന്ന സ്വന്തം ഫേസ് ബുക്ക് അക്കൗണ്ട് വഴി ആയിരുന്നു പോസ്റ്റ് ചെയ്തത്. ഇതിനു വലിയ തോതിലുള്ള കാഴ്ച്ചക്കാരും ഉണ്ടായതോടെ ആണ് എം പി പോലീസിൽ പരാതി നൽകിയത്.

മുഖ്യമന്ത്രിക്ക് എതിരെ ഫേസ് ബുക്കിൽ പരാമർശം നടത്തിയതിന് ആറന്മുളയിൽ നിന്നും യുത്ത് കോൺഗ്രസ് പ്രവർത്തകനെ അടുത്തിടെ തിരുവനതപുരം പോലീസ് ആറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ ആറന്മുളയിൽ നിന്നും നേതാക്കൾ എത്തി കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News