പുഷ്പ 2 റിലീസിനിടെ ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെന്റിനും എതിരെയാണ് കേസ്. ദുരന്തത്തിൽ രേവതി എന്ന യുവതി മരിച്ചിരുന്നു. രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പൊലീസ് കേസെടുത്തത്. 

അല്ലു അർജുൻ തീയറ്ററിൽ എത്തുമെന്ന് തീയറ്റർ മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു.  എന്നിട്ടും ആ വിവരം പൊലീസിനെ അറിയിച്ചത് അവസാനനിമിഷമാണെന്നും പൊലീസ് ആരോപിച്ചു.  അല്ലു അർജുന്റെ സെക്യൂരിറ്റി ടീം സ്ഥലത്ത് വൻതോതിൽ ഉന്തും തള്ളും ഉണ്ടാക്കിയെന്ന് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞു. 

9.30-യ്ക്ക് ആർടിസി ക്രോസ് റോഡിലേക്ക് അല്ലു അർജുന്റെ വാഹനം എത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ തടിച്ചു കൂടിയത്. അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തു. ഇത് സാഹചര്യം വഷളാക്കി എന്നും പോലീസ് പറഞ്ഞു. കേസില്‍ അല്ലു അർജുനെയും പ്രതി ചേർക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News