ഭുവനേശ്വര്‍: രാജ്യത്തെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥ യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുരിയിലെ ഗ്രാന്‍ഡ് റോഡായ ബാരാ ദണ്ഡയില്‍ ഘോഷ യാത്ര നടന്നു കൊണ്ടിരിക്കെയാണ് സംഭവം എന്നാണ് വിവരം.
രഥം വലിക്കുന്നതിനിടെ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരമ്പരാഗതമായി ഘോഷയാത്ര നയിക്കുന്ന ബാലഭദ്രന്റെ രഥം വലിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചു. ഒഡീഷയിലെ ഒരു പ്രധാന പരിപാടിയായ രഥ യാത്രയില്‍ സാക്ഷ്യം വഹിക്കാനും അവ വലിക്കുന്നതില്‍ പങ്കെടുക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്താറുള്ളത്.
പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഭീമന്‍ രഥങ്ങള്‍ മുന്നോട്ട് വലിക്കുക. ഇത്തവണ രണ്ട് ദിവസമാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥ യാത്ര നടക്കുന്നത്. സാധാരണയായി ഒറ്റ ദിവസമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധിയാണ്.
ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാന്‍ ജഗന്നാഥന്റെയും സഹോദരന്‍ ബലഭദ്രന്റെയും സഹോദരി സുഭദ്രയുടെയും യാത്രയുടെ ഓര്‍മ പുതുക്കലാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. യു പിയിലെ ഹാത്രാസില്‍ ഭോലെ ബാബയുടെ മതപരമായ സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ കൊല്ലപ്പെട്ടത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.
അതേസമയം ഈ സംഭവം ഗൂഢാലോചനയാണ് എന്നാണ് ഭോലെ ബാബയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ പറയുന്നത്. പരിപാടിക്കിടെ 15 – 16 പേരടങ്ങുന്ന സംഘം വിഷം തളിച്ചതാണ് അപകടമുണ്ടാകാന്‍ കാരണം എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇക്കാരണത്താല്‍ ആളുകള്‍ ഓടാന്‍ തുടങ്ങിയെന്നും അങ്ങനെയാണ് തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേര്‍ മരിക്കാന്‍ കാരണമെന്നുമാണ് ഇയാളുടെ അവകാശവാദം.
അതേസമയം ഹാത്രാസ് ദുരന്തത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്. ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.