ചേകാടിയിലെ സ്കൂളിലെത്തിയ വൈറൽ കുട്ടിയാന പുഴകടന്ന് കർണാടകയിൽ

പുല്പള്ളി: ചേകാടി ഗവ. എല്‍പി സ്‌കൂളിലെത്തി സാമൂഹികമാധ്യമങ്ങളില്‍ വൈറലായ കാട്ടാനക്കുട്ടി പുഴകടന്ന് കര്‍ണാടകയിലെത്തി. വനപാലകര്‍ സ്‌കൂളില്‍നിന്ന് പിടികൂടി തിങ്കളാഴ്ച വൈകീട്ടോടെ വെട്ടത്തൂരിലെ ഉള്‍വനത്തിലുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തിനരികില്‍ വിട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആനക്കുട്ടിയെ വെട്ടത്തൂരിന് മറുവശമായ കര്‍ണാടകയിലെ കടഗദ്ദ ഭാഗത്തെ ജനവാസമേഖലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് ആനക്കുട്ടിയെ പിടികൂടി കര്‍ണാടക വനപാലകര്‍ക്ക് കൈമാറി. കര്‍ണാടക വനപാലകര്‍ ഇതിനെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ആനക്കുട്ടിയ്ക്ക് തനിയെ പുഴകടന്ന് കര്‍ണാടകഭാഗത്തേക്ക് എത്താന്‍ സാധിക്കില്ല. ഇതിനാല്‍ കാട്ടാനക്കൂട്ടത്തിനൊപ്പമാണ് ഈ മേഖലയിലേക്ക് വന്നതെന്നാണ് കരുതുന്നത്. ആനക്കൂട്ടത്തെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കര്‍ണാടക വനപാലകര്‍. ആനക്കുട്ടിയെ ലഭിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക വനപാലകര്‍ കേരളത്തിലെ ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിരുന്നു. കുട്ടിയാനയെ ആനക്കൂട്ടം കൂടെ സ്വീകരിക്കാത്തതാണോയെന്നാണ് വനപാലകര്‍ സംശയിക്കുന്നത്.

തിങ്കളാഴ്ച രാവിലെ വെളുകൊല്ലിയിലെ കിടങ്ങില്‍ അകപ്പെട്ട നിലയില്‍ ഈ കാട്ടാനക്കുട്ടിയെ കണ്ടെത്തിയിരുന്നു. വനപാലകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആനപ്പന്തി വനഭാഗത്തെത്തിച്ച് വിട്ടെങ്കിലും ആനക്കുട്ടി കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് ജനവാസമേഖലയിലേക്കും തുടര്‍ന്ന് ചേകാടി ഗവ. എല്‍പി സ്‌കൂളിലേക്കും എത്തിപ്പെടുകയായിരുന്നു.തുടര്‍ന്നാണ് വനപാലകരെത്തി ആനക്കുട്ടിയെ പിടികൂടി വെട്ടത്തൂര്‍ ഭാഗത്തുള്ള ആനക്കൂട്ടത്തിനടുത്തേക്ക് വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News