തമിഴ് വെബ് സീരീസ് 'റിസോർട്ടു'മായി ബന്ധപ്പെട്ട് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാരുടെ വെളിപ്പെടുത്തതിൽ വിവാദം കൊഴുക്കുന്നു. നടിക്ക് മറുപടിയുമായി ആരോപിതനായ, പരമ്പരയുടെ എഴുത്തുകാരനും നായകനുമായ വിജയ് കുമാർ രാജേന്ദ്രൻ രംഗത്തെത്തി. നടിക്കെതിരേ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് വിജയ് പറഞ്ഞു.
സീരീസിന്റെ അഡ്വാൻസായി നടി വൻതുക ആവശ്യപ്പെട്ടുവെന്നും ഇത് തിരിച്ചുനൽകിയില്ലെന്നും വിജയ് കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. അനുഗ്രഹയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി 'റിസോർട്ടി'ന്റെ നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സിൽനിന്ന് 25,000 മുൻകൂറായി ആവശ്യപ്പെട്ടു. ഇതിൽ വലിയൊരു തുക ഇനിയും തിരികെ നൽകാനുണ്ട്. ഷൂട്ടിങ് ദിവസമായിരുന്നിട്ടും ഒരു ഓഡിഷനിൽ പങ്കെടുക്കാൻ നിർമാണക്കമ്പനി അനുവദിച്ചു. ഒരു രംഗത്തിൽമാത്രമാണ് അന്ന് നടി അഭിനയിച്ചത്. എന്നിട്ടും അന്നത്തെ മുഴുവൻ പ്രതിഫലവും നൽകിയെന്നും വിജയ് കുമാർ അവകാശപ്പെട്ടു.
നായികയുടെ വേഷം വാഗ്ദാനം ചെയ്ത ശേഷം അപ്രധാനമായ റോളിലേക്ക് ഒതുക്കിയെന്ന ആരോപണത്തിനും വിജയ് കുമാർ മറുപടി നൽകി. കരാർ ഒപ്പിടുന്നതിന് രണ്ടുമാസം മുമ്പ് തന്നെ അവർ ഷൂട്ടിങ് തുടങ്ങിയിരുന്നു. ഏത് വേഷമാണ് വാഗ്ദാനം ചെയ്തതെന്ന് നടിക്ക് വ്യക്തമായി അറിയാം. കഥയിൽ തന്നെ ഒഴിവാക്കാൻ കഴിയില്ലെന്ന സാഹചര്യം വന്നപ്പോഴാണ് നടി ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും വിജയ് ആരോപിച്ചു.
വിവാദങ്ങളിൽ തന്റെ ഭാര്യയേയും ഉൾപ്പെടുത്തിയതിൽ ഖേദമുണ്ടെന്ന് വിജയ് കുമാർ പറഞ്ഞു. താൻ അനുഗ്രഹയ്‌ക്കെതിരേ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്നും വിജയ് വ്യക്തമാക്കി.


