മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട് : അഡ്വ. നൂര്‍ബിന റഷീദിനെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗിന്റെ സൗത്ത് മണ്ഡലം കമ്മിറ്റി നേതൃത്വം രംഗത്ത് . ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ എങ്ങനെ വേണമെന്ന് ആലോചിക്കാന്‍ നാളെ ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി യോഗംചേരും.

25 വര്‍ഷത്തിന് ശേഷമാണ് ലീഗ് പട്ടികയില്‍ ഒരു വനിത ഇടം പിടിക്കുന്നത്. ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇതിന് മുമ്പ് ഇടം നേടിയ ഒരേ ഒരു വനിത ഖമറുന്നീസ അന്‍വറാണ്. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ മല്‍സരിച്ച ഖമറുനീസ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എളമരം കരീമിനോട് തോറ്റിരുന്നു.

കാലാകാലങ്ങളായി മുസ്ലീം മതസംഘടനകളുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് ലീഗില്‍ വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നത്. ഇത്തവണ ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന് വ്യക്തമായതോടെ എതിര്‍പ്പുമായി സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ രംഗത്തെത്തിയിരുന്നു.

പൊതുവിഭാഗത്തിന് മത്സരിക്കാവുന്ന സീറ്റുകളില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോ എന്ന കാര്യം ചിന്തിക്കണമെന്നും മറിച്ചാണ് തീരുമാനിക്കുന്നതെങ്കില്‍ ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും സമദ് പൂക്കോട്ടൂര്‍ ലീഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News