‘ഹാന്‍സ് മുതലാളി’ വീട്ടിനകത്ത് ഹാൻസ് കൂമ്പാരം, ആലപ്പുഴയിൽ പിടിച്ചത് 35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ

ചെങ്ങന്നൂർ : പാണ്ടനാട്ടിൽ 35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. ഡാൻസാഫ് സംഘവും ചെങ്ങന്നൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നത്തിന്റെ വൻശേഖരം പിടികൂടിയത്.  കേസ്സിൽ പരുമല താഴ്ചയിൽ വാലുപറമ്പിൽ ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇ

ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന പാണ്ടനാട്ടെ വീട്ടിൽ നിന്നാണ് 72,000 പാക്കറ്റ് ഹാൻസ് പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്നും മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിജോയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നാളെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കും.

അതേസമയം കോലഞ്ചേരിയിൽ കഞ്ചാവും എയർപിസ്റ്റളുമായി യുവാവ് പൊലീസ് പിടിയിലായി. അടിമാലി ഇരുമ്പുപാലം കുരുവിപ്പുറത്ത് വീട്ടിൽ അനന്ദു (24) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഒരു കിലോ എഴുപത്തിമൂന്ന് ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് ത്രാസ്, കഞ്ചാവ് മിഠായി, പൊതിയുന്ന കവർ, കഞ്ചാവ് പൊടിക്കുന്ന ക്രഷ്, പൊതിഞ്ഞ് വലിക്കാനുള്ള പ്രത്യേക പേപ്പർ, കഞ്ചാവ് കടത്താനുപയോഗികുന്ന കാർ എന്നിവ കണ്ടെടുത്തു.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പുത്തൻകുരിശ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കോലഞ്ചേരി നാഞ്ചിറ ലോഡ്ജിലെ ഇയാൾ താമസിക്കുന്ന മുറിയിൽ നിന്നുമാണ് കഞ്ചാവും തോക്കും അനുബന്ധ സാമഗ്രികളും കണ്ടെത്തിയത്. സഞ്ചരിക്കുന്ന കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.

രണ്ടു വർഷമായി ഇയാൾ ലോഡ്ജിൽ താമസമുണ്ട്. കമ്പം തേനി ഭാഗത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് അനന്ദു വിൽപ്പന നടത്തിയിരുന്നത്. ഡിവൈഎസ്പിമാരായ അജയ് നാഥ്, പി പി ഷംസ്, സബ് ഇൻസ്പെക്ടർമാരായ പി കെ സുരേഷ്, കെ സജീവ്, എഎസ്ഐ സി ഒ സജീവ്, എസ്‍എസ്പിഒമാരായ ഡിനിൽ ദാമോധരൻ, പി ആർ അഖിൽ, നിഷാ മാധവൻ, ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News