FeaturedHome-bannerKeralaNews

റോഡില്‍ പിഴയീടാക്കാന്‍ സ്വകാര്യ ക്യാമറകള്‍ക്ക് അനുമതി, പിഴത്തുക സ്വകാര്യ സ്ഥാപനങ്ങളുമായി പൊലീസ് പങ്കുവയ്ക്കും,പിഴയടച്ച ജനം കുത്തുപാളയെടുക്കും

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണ പാടവമുള്ള ക്യാമറകള്‍ സ്വകാര്യ, പൊതുമേഖലാ ഏജന്‍സികളുടെ ചെലവില്‍ സ്ഥാപിക്കാനും വാഹന ഉടമകളില്‍ നിന്ന് പൊലീസ് ഈടാക്കുന്ന പിഴയുടെ മുഖ്യപങ്ക് അവര്‍ക്ക് നല്‍കാനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. അതേസമയം, 236 കോടി രൂപ ചെലവില്‍ 726 ക്യാമറകള്‍ ഇതേ ആവശ്യത്തിന് മേട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. 261കോടി ആദ്യവര്‍ഷം പിഴയായി കിട്ടുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍. ഈ ക്യാമറാ സംവിധാനമുള്ളിടത്ത് പൊലീസിന്റെ വക സ്വകാര്യ ക്യാമറകള്‍ സ്ഥാപിക്കില്ല.

പിഴ ഈടാക്കുന്നത് പൊലീസാണെങ്കിലും പരമാവധി പിഴ ചുമത്തി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനും ലാഭം കൊയ്യാനും കഴിയുന്ന വിധത്തിലായിരിക്കും സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ സജ്ജീകരിക്കുക. ഇതോടെ ജനം പിഴയടച്ച് മുടിയുമെന്നുറപ്പ്.

സര്‍ക്കാരിന് ലഭിക്കുന്ന പിഴ വരുമാനം കുറയാന്‍ പാടില്ലെന്നും വരുമാനം കൂട്ടണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനത്തിരക്കുള്ള നഗരങ്ങളിലും പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ക്യാമറകള്‍ സ്ഥാപിക്കും. വന്‍കിട പദ്ധതികള്‍ സ്വകാര്യ സംരംഭര്‍ നടപ്പാക്കി സര്‍ക്കാരിന് ചെറിയ വിഹിതം നല്‍കുന്ന പബ്‌ളിക് പ്രൈവറ്റ് പാര്‍ട്ട്‌നര്‍ഷിപ്പ് (പി.പി.പി) സംവിധാനം ആദ്യമായാണ് വാഹന നിരീക്ഷണ മേഖലയില്‍ നടപ്പാക്കുന്നത്. ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് സിസ്റ്റം എന്ന പേരിലാണ് നടപ്പാക്കുന്നത്. സ്ഥിരം ക്യാമറകള്‍ക്ക് പുറമെ, വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ക്യാമറാ സംവിധാനവുമുണ്ട്. അറ്റകുറ്റപ്പണിയും പി.പി.പി സംരംഭകരാണ് നടത്തേണ്ടത്. ടാറ്റാകണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) അടക്കം രംഗത്തുണ്ട്.

പകല്‍സമയത്ത് പരിശോധനാചുമതലയുള്ള 4000 പൊലീസുകാരെ മറ്റ് ചുമതലകളിലേക്ക് മാറ്റാനാവുമെന്ന് പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല പരിശോധന മാത്രം മതിയാവും.

പങ്കുവയ്ക്കല്‍ 80:20

80:20 അനുപാതത്തിലാണ് ആദ്യവര്‍ഷം പങ്കുവയ്ക്കല്‍. നൂറുരൂപ പിഴചുമത്തിയാല്‍ 80രൂപ ഏജന്‍സിക്കും 20രൂപ പൊലീസിനും. അടുത്തവര്‍ഷം ഇത് 70:30 അനുപാതത്തിലാവും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പൊലീസിന്റെ വിഹിതം കൂടും.

പെറ്റിയടിക്കല്‍ ഇങ്ങനെ

സീറ്റ്ബെല്‍റ്റോ, ഹെല്‍മെറ്റോ ധരിക്കാതിരിക്കുക, അമിതവേഗം, മൊബൈല്‍ സംസാരം, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരുടെ യാത്ര, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയവയ്ക്ക് പിഴ നിയമലംഘന ദൃശ്യങ്ങള്‍ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലേക്ക് അയയ്ക്കും. പിഴചുമത്തുന്നത് പൊലീസ്. പിഴത്തുക വിഹിതം അടക്കം പി.പി.പി സംരംഭകര്‍ക്ക് കൈമാറും. നിലവിലെ രീതിയില്‍ ഓണ്‍ലൈനയോ കോടതിയിലോ പിഴയടയ്ക്കാം. ഇപ്പോള്‍ പിഴത്തുക ഖജനാവിലെത്തുകയാണ്. ഇനിമുതല്‍ പി.പി.പി സംരംഭകരുമായി പങ്കുവയ്ക്കും.

ആദ്യകരാര്‍ കെല്‍ട്രോണിന്

ഡി.ജി.പി അനില്‍കാന്തിന്റെ ശുപാര്‍ശയിലാണ് പി.പി.പി പദ്ധതിക്ക് അനുമതി. രാജ്യത്ത് ആദ്യമായതിനാല്‍, നാലുവട്ടം ഇടെന്‍ഡര്‍ വിളിച്ചെങ്കിലും കെല്‍ട്രോണ്‍ മാത്രമാണ് പങ്കെടുത്തത്. ആദ്യകരാര്‍ കെല്‍ട്രോണിന് നല്‍കി.

റോഡ് സുരക്ഷ ഉറപ്പാക്കാനും അമിതവേഗവും നിയമലംഘനവും കാരണമുള്ള അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പി.പി.പി പദ്ധതി.സ്വകാര്യ ഏജന്‍സികള്‍ക്കും നല്‍കും. വളവുകളിലും മറ്റും ചാടിവീണ് വണ്ടി തടയുന്നത് ഒഴിവാകുമെന്നും പോലീസ് പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button