സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് തൂങ്ങി‌മരിച്ച നിലയിൽ, കൂട്ടബലാൽസംഗം ചെയ്‌ത് കൊന്നതെന്ന് പരാതിയുമായി കുടുംബം, നാലുപേർ അറസ്‌റ്റിൽ

ഉന്നാവോ: സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ യുവതിയെ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ ഉന്നാവോയിലെ ബംഗാർമോയിൽ സ്വകാര്യ ക്ളിനിക്കിലാണ് യുവതി തൂങ്ങിമരിച്ചതായി കണ്ടത്. അതേസമയം സംഭവം കൂട്ടബലാൽസംഗത്തെ തുടർന്ന് കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്. ഇവരുടെ പരാതിയിൽ ക്ലിനിക്കിലെ മാനേജരടക്കം നാലുപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

യുവതിയെ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തിയതായും മരണകാരണം കൃത്യമായി അറിയാൻ പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചതായും കുടുംബത്തിന്റെ പരാതിയിൽ എഫ്‌ഐ‌ആർ രജിസ്‌റ്റർ ചെയ്യുകയും ചിലരെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തതായി ഉന്നാവോ പൊലീസ് അറിയിച്ചു. വെള‌ളിയാഴ്‌ചയാണ് യുവതി ആദ്യമായി ഉന്നാവോയിലെ ന്യൂ ജീവൻ ആശുപത്രിയിൽ ജോലിയ്‌ക്ക് ചേർന്നത്. വൈകാതെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാജ്യത്തെ നടുക്കിയ 2017ലെ ഉന്നാവോ സംഭവത്തിന് പിന്നാലെയാണ് ഉന്നാവോയിൽ നിന്ന് മറ്റൊരു കൂട്ടബലാൽസംഗ വാർത്ത പുറത്തുവരുന്നത്. 17കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ എംഎൽഎയായിരുന്ന കുൽദീപ് സിംഗ് സെംഗാറിനെ ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ അച്ഛന്റെ മരണവും രാജ്യത്ത് മുൻപ് വലിയ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News