ആശുപത്രികൾ നിറയുന്നു, മരണനിരക്ക് കുത്തനെ കൂടി, മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളിലേക്ക്

മുംബൈ:മഹാരാഷ്ട്രയിലെ ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിർദ്ദേശം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്.

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ ഉദ്യോഗസ്ഥർ യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി. മരണസംഖ്യ വൻതോതിൽ ഉയർന്നേക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവച്ചു. രോഗികളുടെ എണ്ണം വർധിക്കുന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാതെ വരുന്ന സാഹചര്യവും ചർച്ചയായി. സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന സർക്കാർ ഓഫീസുകളിലേക്കും ജനങ്ങൾ പ്രവേശിക്കുന്നത് തടയാൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ജനം തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിലേക്ക് തന്നെ നീങ്ങേണ്ടിവരുമെന്ന് യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 3.75 ലക്ഷം ഐസോലേഷൻ കിടക്കകളുണ്ടെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) ഡോ. പ്രദീപ് വ്യാസ് യോഗത്തെ അറിയിച്ചു. ഇതിൽ 1.07 ലക്ഷം കിടക്കകൾ നിറഞ്ഞു കഴിഞ്ഞു. 60,349 ഓക്സിജൻ കിടക്കകളിൽ 12,701 എണ്ണത്തിലും നിലവിൽ രോഗികളുണ്ട്. 1881 വെന്റിലേറ്ററുകൾ നിലവിൽ സംസ്ഥാനത്ത് ലഭ്യമാണെന്നും 9030 എണ്ണത്തിൽ കോവിഡ് രോഗികൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് വ്യാപനം തടയാൻ ഞായറാഴ്ച മുതൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ നിലവിൽ വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സ്ഥിതിയാണ്. ശനിയാഴ്ച മഹാരാഷ്ട്രയിൽ 35,726 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലസ്ഥാനമായ മുംബൈയിൽ 6123 പേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് ശനിയാഴ്ച ആയിരുന്നു.

കേരളത്തിൽ ഇന്ന് 2216 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 109 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,30,13,503 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4579 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1931 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 170 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 389, കണ്ണൂര്‍ 192, എറണാകുളം 208, മലപ്പുറം 202, തൃശൂര്‍ 172, കാസര്‍ഗോഡ് 136, തിരുവനന്തപുരം 91, കോട്ടയം 124, കൊല്ലം 119, ആലപ്പുഴ 92, പത്തനംതിട്ട 72, വയനാട് 61, പാലക്കാട് 28, ഇടുക്കി 45 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 12, എറണാകുളം 4, കണ്ണൂര്‍ 3, കോഴിക്കോട് 2, പത്തനംതിട്ട, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 148, പത്തനംതിട്ട 139, ആലപ്പുഴ 45, കോട്ടയം 122, ഇടുക്കി 25, എറണാകുളം 326, തൃശൂര്‍ 155, പാലക്കാട് 85, മലപ്പുറം 166, കോഴിക്കോട് 257, വയനാട് 35, കണ്ണൂര്‍ 140, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,582 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,88,522 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,264 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,392 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3872 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 524 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 357 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News