ആലപ്പുഴ:കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് ആറ്റിൽ തള്ളിയ കേസിലെ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ. മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷി (37) നാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെയാണ് (32) ഇവരുമായി അടുപ്പമുണ്ടായിരുന്ന പ്രബീഷും പെൺ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്.പ്രബീഷിന്റെ പെൺസുഹൃത്ത് കൈനകരി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടില്‍ രജനി (38) യാണ് രണ്ടാം പ്രതി.
ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറിൽ നിന്നു കണ്ടെത്തിയത്. കേസിൽ അനിതയുടെ ആൺ സുഹൃത്ത് മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിനെയും ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനിയെയും പോലിസ് അറസ്റ്റു ചെയ്തു. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭണിയായി. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയുള്ള കൊലപാതകം.
രജനിയുടെ കൈനകരിയിലെ വീട്ടിൽ വച്ച് പ്രബീഷ് യുവതിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേർന്നു മൃതദേഹം പൂക്കൈത ആറ്റിൽ ഉപേക്ഷിച്ചു എന്നാണ് കേസന്വേഷിച്ച നെടുമുടി പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആലപ്പുഴ അഡീഷ്ണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ വിധിച്ചു.
വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രണ്ടാം പ്രതി രജനിയുടെ അമ്മയും പ്രാസിക്യൂഷന് അനുകൂലമായി മൊഴി നൽകി. അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ എൻബി ഷാരിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. രണ്ടാം പ്രതി രജനി മയക്കുമരുന്നു കേസിൽ ഒഡീഷ റായ് ഘട്ട് ജയിലിൽ റിമാന്റിലാണ്. രജനിയെ നേരിട്ട് കോടതി ഹാജരാക്കിയ ശേഷം വിധി പറയും.


