പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല്‍ വിവാഹിതനായ യുവാവിന് ജാമ്യം അനുവദിച്ച് കോടതി

മുംബൈ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വിവാഹം ചെയ്യാമെന്ന ഉറപ്പില്‍ കോടതി യുവാവിന് ജാമ്യം അനുവദിച്ചു. മുംബൈയിലെ പോക്സോ കോടതിയാണ് പ്രതിയായ വിവാഹിതന് ജാമ്യം അനുവദിച്ചത്. കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.

പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കോടതി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയും പ്രതി കുട്ടിയെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നു. ഇത് രണ്ടാം തവണയാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. ആദ്യം നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു.

എന്നാല്‍ പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തു. രണ്ടാം വിവാഹത്തിന് ഇയാളുടെ ആദ്യ ഭാര്യ സമ്മതിക്കും എന്നതിനു തെളിവില്ലെന്നാണ് പോലീസ് വാദിച്ചത്. വരുംവരായ്കകള്‍ അറിയാത്ത കുട്ടിയെ യുവാവ് കുടുക്കുകയായിരുന്നു എന്നും ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്‍കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും പോലീസ് കോടതിയില്‍ വാദിച്ചു.

എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രതിയോട് പറഞ്ഞപ്പോള്‍ ഗര്‍ഭിണിയാക്കിയത് ആരാണെന്ന് ആരോടും പറയരുതെന്ന് ഇയാള്‍ കുട്ടിയോട് പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാവാണ് കുട്ടി ഗര്‍ഭിണിയാണെന്ന് സംശയിച്ചത്. ഇതിനു ശേഷം ചോദ്യം ചെയ്തപ്പോഴാണ് പിതാവിന്റെ സുഹൃത്താണ് ഉത്തരവാദിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News