വിദ്വേഷ മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും അറസ്റ്റില്‍. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ പെരുമ്പിലാവിലെ വീട്ടില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആലപ്പുഴയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പുലര്‍ച്ചെ പോലീസ് സംഘം എത്തിയതറിഞ്ഞ് യഹിയ തങ്ങളുടെ വീടിന് മുന്നില്‍ സമീപവാസികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും തടിച്ചുകൂടി. ഇവര്‍ പോലീസ് വാഹനം തടയാനും ശ്രമിച്ചു.

പത്തുവയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ ‘ജനമഹാസമ്മേളന’ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹിയ തങ്ങള്‍. ഈ സാഹചര്യത്തിലാണ് വിദ്വേഷ മുദ്രാവാക്യ കേസില്‍ സംഘാടകനായ യഹിയ തങ്ങളെയും പ്രതിചേര്‍ത്തത്. ഇതിനുപുറമേ, കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രണ്ട് നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ചില്‍ ഹൈക്കോടതി ജഡ്ജി അടക്കമുള്ളവര്‍ക്കെതിരേ ഇയാള്‍ മോശം പരാമര്‍ശം നടത്തിയിരുന്നു. പി.സി. ജോര്‍ജിന് ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരേയും വിവാദപരാമര്‍ശമുണ്ടായി.

അതിനിടെ, വിദ്വേഷ മുദ്രാവാക്യ കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ചുപേരെയും ഞായറാഴ്ച മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അടക്കമുള്ളവരാണ് കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News