ആലപ്പുഴയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് കസ്റ്റഡിയില്‍

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് (Popular Front) റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് (Police) കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി എ നവാസിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പൊലീസ് കസ്റ്റഡിയില്‍ എടുത്തവരുടെ എണ്ണം രണ്ടായി. ഇന്നലെ രാത്രിയാണ് പൊലീസ് കേസ് രജിസ്റ്റര് ചെയ്‍തത്. പിന്നാലെ വീഡിയോ ദൃശ്യങ്ങളില്‍ കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പുലര്‍ച്ചെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അന്‍സാറിനെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ എസ് പി ജി ജയദേവ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ  മാതാപിതാക്കളെ പ്രതിചേർക്കുന്ന കാര്യത്തില്‍  തീരുമാനം എടുക്കൂ എന്ന്  ജില്ലാ പൊലീസ് മേധാവി  അറിയിച്ചു. കുട്ടിക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന ആളുകളെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന് ശേഷം ഇവരെ കസ്റ്റഡിയിലെടുക്കും.

പ്രകടനത്തിന്‍റെ സംഘാടകരായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന ജില്ല നേതൃത്വങ്ങള്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാവും.  ഇതിനിടെ കുട്ടി വിളിച്ച മുദ്രാവാക്യം  സംഘടനയുടേത് അല്ലെന്നും മുദ്രാവാക്യത്തോട് യോജിപ്പില്ലെന്നും വിശദീകരിച്ച്  പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തെത്തി. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് വൈകിട്ട് ആലപ്പുഴ നഗരത്തില്‍ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News