രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല

തെളിവുകളടങ്ങിയ പെൻഡ്രൈവ് കോടതിക്ക് നൽകി രാഹുൽ; ഒളിവിലിരിക്കെ തലസ്ഥാനത്തെത്തി വക്കാലത്ത് ഒപ്പിട്ടു

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ് സംഘം. പരാതിക്കാരിയായ യുവതി ഫ്‌ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് സെക്യൂരിറ്റി റൂമിലെത്തി പോലീസ് പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, പോലീസിന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.

പാലക്കാട്ടെ ഫ്‌ളാറ്റിലെത്തിച്ചും രാഹുല്‍ പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് എത്തിയത്. എന്നാല്‍, യുവതി പരാതിയില്‍ പറയുന്ന കാലയളവിലെ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുന്‍പത്തെ ദൃശ്യം ഡിവിആറില്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്. ഒരുപക്ഷേ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം അവ ബാക്കപ്പ് ചെയ്‌തെടുക്കാനുള്ള ശ്രമം പോലീസ് നടത്തിയേക്കാം. ഫ്‌ളാറ്റിന് സമീപത്തെ സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിച്ചേക്കും.

ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. രാഹുലിന്റെ രണ്ട് കാറുകളും ഫ്‌ളാറ്റില്‍ തന്നെയുണ്ട്. അതേസമയം, രാഹുല്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. ഇദ്ദേഹത്തിന് വേണ്ടി പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News