അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് സൈമണ് അറിയാമായിരുന്നു, വകവരുത്താന്‍ അവസരം കാത്തിരുന്നു; പോലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പേട്ടയില്‍ 19 കാരനായ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തുന്നതിന് സൈമണ്‍ ലാലന്‍ തയാറെടുത്തിരുന്നെന്ന് പോലീസ്. അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് സൈമണ് അറിയാമായിരുന്നു. അവസരം കാത്തിരുന്നു നടത്തിയ കൊലപാതകമാണ് ഇതെന്ന് ംപാലീസ് പറഞ്ഞു. സൈമണ്‍ ലാലനുമായി പോലീസ് തെളിവെടുപ്പു നടത്തി. കള്ളനെന്നു കരുതി കുത്തിയെന്നായിരുന്നു സൈമണ്‍ നേരത്തെ പൊലീസിനോടു പറഞ്ഞത്. വിശദ ചോദ്യം ചെയ്യലില്‍ ഈ മൊഴി സൈമണ്‍ തിരുത്തിയതായി പോലീസ് പറഞ്ഞു.

അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് അറിയാമായിരുന്ന സൈമണ്‍ കൊലപാതകത്തിന് മാനസികമായി തയാറെടുത്തിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം അനീഷിനെ വിളിച്ചുവരുത്തിയ കൊലപ്പെടുത്തിയാണെന്ന, മാതാപിതാക്കളുടെ വാദം പോലീസ് തള്ളി. അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാപിതാക്കളായ ജോര്‍ജും ഡോളിയും ആരോപിച്ചത്.

തലേന്ന് അനീഷും പെണ്‍കുട്ടിയും കുടുംബാംഗങ്ങളും നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിന്റെ തെളിവുകള്‍ കൊല നടന്ന വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈല്‍ ഫോണില്‍ ഉണ്ടെന്നും കുടുംബം പറയുന്നു. കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നും കോള്‍ വന്നതായുള്ള തെളിവുകള്‍ ഇവര്‍ പുറത്തുവിട്ടിരുന്നു.

മൂത്ത മകളും അനീഷും തമ്മിലുള്ള പ്രണയം പ്രതി സൈമണ്‍ ലാലന് ഇഷ്ടമായിരുന്നില്ല. അനീഷും പെണ്‍കുട്ടിയും സഹോദരിയും അമ്മയും സൗഹൃദം തുടര്‍ന്നതിലും സൈമണ് ദേഷ്യമുണ്ടായിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കും ഉണ്ടായിട്ടുണ്ടെന്ന്, നേരത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിരുന്നു.

സംഭവദിവസം പുലര്‍ച്ചെ അനീഷിനെ വീട്ടില്‍ കണ്ടതോടെ, പക ഇരട്ടിച്ചു. തുടര്‍ന്ന് തടഞ്ഞുവെച്ച് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു. അനീഷിന്റെ നെഞ്ചിലും മുതുകിലുമാണ് കുത്തിയത്. കുത്താന്‍ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്റര്‍ ബോക്സില്‍ ഒളിപ്പിച്ചു. രക്തം പുരണ്ട കത്തി പ്രതി കണ്ടെടുത്ത് നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News