നീതു കുഞ്ഞിനെ തട്ടിയെടുത്തതിന് പിന്നിലെ ലക്ഷ്യം,കാരണം വിശദീകരിച്ച് പോലീസ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ്. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ മാധ്യമങ്ങളോട് പറഞ്ഞു. ശിൽപയ്ക്ക് പിന്നിൽ മറ്റുറാക്കറ്റുകളോ ഒന്നും തന്നെയില്ല. വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. അത് എന്താണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും യുവതിയുടെ മൊഴികളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്.പി വ്യക്തമാക്കി. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു. 

എസ്.പിയുടെ വാക്കുകൾ – 

കുട്ടിയെ നീതു തട്ടിയെടുത്തത് മറ്റാരുടേയും സഹായമില്ലാതെ ഒറ്റയ്ക്കാണ്. എന്തിന് വേണ്ടിയാണ് അവർ ഇത് ചെയ്തത് എന്ന കാര്യം ഇപ്പോൾ വ്യക്തമാക്കാൻ പറ്റില്ല. അവരുടെ മൊഴികളിൽ വളരെ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഈ യുവതിക്ക് പിന്നിൽ മറ്റു റാക്കറ്റുകളൊന്നുമില്ല. രണ്ട് ദിവസം മുൻപാണ് ഈ യുവതി ഹോട്ടലിൽ മുറിയെടുത്തത്. അവരുടെ കൂടെയുള്ളത് സ്വന്തം മകൻ തന്നെയാണ്. വ്യക്തിപരമായ ഒരു ആവശ്യത്തിനായാണ് യുവതി ഈ കുറ്റകൃത്യം ചെയ്തിരിക്കുന്നത്. അതേക്കുറിച്ച് അവർ നൽകിയ  വിശദീകരണം പൊലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലാണുള്ളത്.

മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ രജ്ഞന്‍. വ്യക്തമാക്കിയിരുന്നു.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടന്‍ അതിവേഗത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗര്‍ പോലീസിന് നന്ദി അറിയിക്കുന്നതായും ഡിഎംഒ പ്രതികരിച്ചു.

ആശുപത്രിയില്‍ നിന്ന് ഇത്രയും ആളുകള്‍ക്ക് ഇടയിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകര്‍ച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. സ്ത്രീ നഴ്‌സിന്റെ കോട്ടിട്ടതിനാല്‍ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല. അല്‍പം നേരം കഴിഞ്ഞാണ് ഇവര്‍ സംഭവം നഴ്‌സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. അല്‍പസമയത്തിനകം തന്നെ ആശുപത്രിക്ക് സമീപത്തുനിന്ന് കുട്ടിയെ പോലീസ് കണ്ടെത്തിയെന്നും ഡിഎംഒ വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News