ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ബൈക്കില്‍ മടങ്ങിയ യുവാവിന്‍റെ കൈ പൊലീസ് അടിച്ചു പൊട്ടിച്ചതായി പരാതി

കൊല്ലം:കടയ്ക്കലില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ബൈക്കില്‍ മടങ്ങിയ യുവാവിന്‍റെ കൈ പൊലീസ് ഇന്‍സ്പെക്ടര്‍ ചൂരല് കൊണ്ട് അടിച്ചു പൊട്ടിച്ചെന്ന് പരാതി. പരിക്കേറ്റ യുവാവ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മേഖലയിലെ വ്യാപാരികളെയടക്കം പൊലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് യുവാവിനെ മര്‍ദിച്ചെന്ന പരാതിയും ഉയര്‍ന്നിട്ടുള്ളത്.

ചൂരലു കൊണ്ടുളള ഒരൊറ്റയടിക്കാണ് കടയ്ക്കല്‍ പള്ളിമുക്ക് സ്വദേശി അസീമിന്‍റെ കൈ മുറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഏഴര മണിയോടെ ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കടയ്ക്കല്‍ ഇന്‍സ്പെക്ടര്‍ ഗിരിലാല്‍ ഒരു കാരണവുമില്ലാതെ തന്നെ അടിക്കുകയായിരുന്നെന്ന് അസീം പറയുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചവരെ വിരട്ടിയോടിക്കുക മാത്രമാണ് ഉണ്ടായതെന്നും ആരെയും അടിച്ചിട്ടില്ലെന്നുമാണ് ആരോപണ വിധേയനായ ഇന്‍സ്പെക്ടറുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News