പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനെതിരെ പോക്‌സോ കേസ്

അഹമ്മദബാദ്: ഗുജറാത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു. ഗാന്ധിനഗറിലെ പ്രമുഖ സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പ്രതിയുടെ നിരന്തരമായ പീഡനം കുട്ടിയുടെ മാനസികാരോഗ്യത്തെയും പഠനത്തെയും സാരമായി ബാധിച്ചുവെന്നും, ഇത് കുട്ടിയുടെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മാര്‍ക്ക് കുറയാന്‍ കാരണമായതായും കുടുംബം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഗാന്ധിനഗറിലെ സെക്ടര്‍-21 പോലീസ് സ്റ്റേഷനിലാണ് പ്രതിക്കെതിരെ പോക്‌സോ (POCSO) നിയമപ്രകാരവും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ (SC/ST) നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കുള്ള മികച്ച തയാറെടുപ്പുകള്‍ക്കായാണ് സ്‌കൂള്‍ ഹോസ്റ്റലില്‍ താമസം ആരംഭിച്ചത്. ഈ അവസരം മുതലെടുത്ത പ്രതി, കുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ആദ്യം സൗഹൃദം സ്ഥാപിക്കുകയും പിന്നീട് കുട്ടിയുടെ സമ്മതമില്ലാതെ പലതവണ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

തുടര്‍ച്ചയായ പീഡനങ്ങള്‍ക്കിടയിലും കടുത്ത മാനസിക വിഷമം സഹിച്ചുകൊണ്ട് കുട്ടി പരീക്ഷകള്‍ എഴുതിത്തീര്‍ത്തു. പരീക്ഷ കഴിഞ്ഞയുടന്‍ കുട്ടി ഹോസ്റ്റല്‍ വിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഹോസ്റ്റല്‍ വിട്ട ശേഷവും പ്രതി കുട്ടിയെ ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തി സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.

വീട്ടിലെത്തിയ ശേഷവും കുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങളും ഭയവും കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് മാസങ്ങളായി അനുഭവിച്ച ക്രൂരമായ പീഡനവിവരം പുറത്തുവരുന്നത്. വിവരം അറിഞ്ഞയുടന്‍ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ കൃത്യമായ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News