കെജ്‌രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ശ്രമം; ‘ഇന്ത്യ’ റാലിയിൽ സുനിതാ കെജ്‌രിവാൾ

റാഞ്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കാൻ തിഹാർ ജയിലിൽ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാർട്ടി (എ.എ.പി.) ആരോപണം ആവർത്തിച്ച് ഭാര്യ സുനിതാ കെജ്‌രിവാളും. കെജ്‌രിവാളിന് ഇൻസുലിൻ നൽകാതെ തിഹാർ ജയിൽ അധികൃതർ വധിക്കാൻ ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു സുനിതാ കെജ്‌രിവാൾ.

കെജ്‌രിവാളിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുന്നു. അദ്ദേഹം ഒരു പ്രമേഹരോ​ഗിയാണ്. കഴിഞ്ഞ 12 വർഷമായി അദ്ദേഹത്തിന് ദിവസം 50 യൂണിറ്റ് ഇൻസുലിൻ ആവശ്യമാണ്. എന്നാൽ, ജയിലിൽ അദ്ദേഹത്തിന് ഇൻസുലിൻ ലഭ്യമാകുന്നില്ല. ഡൽഹി മുഖ്യമന്ത്രിയെ വധിക്കാൻ അവർ ആ​ഗ്രഹിക്കുന്നു. കെജ്‌രിവാളിന്റെ ചിന്തകൾ തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല.

കെജ്‌രിവാളിന്റെ കുറ്റം തെളിയിക്കാതെ ജയിലിലടച്ചത് ഏകാധിപത്യമാണ്. എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്. മികച്ച വിദ്യാഭ്യാസവും ആ​രോ​ഗ്യ സൗകര്യങ്ങളും നൽകിയതാണോ അദ്ദേഹം ചെയ്ത തെറ്റ്. രാജ്യസ്നേഹം അദ്ദേഹത്തിന്റെ രക്തത്തിലുണ്ട്. രാജ്യത്തെ സേവിക്കാൻ മാത്രമാണ് കെജ്‌രിവാൾ ആ​ഗ്രഹിക്കുന്നത്.

ഒരു ഐ.ഐ.ടി.യിൽനിന്ന് പഠിച്ചിറങ്ങിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് വിദേശത്തേക്ക് പോകാമായിരുന്നു. എന്നാൽ, അദ്ദേഹം രാജ്യസ്നേഹത്തിന് മുൻ​ഗണന നൽകുന്നതിനാൽ ഇന്ത്യയിൽ തുടർന്നു. ഐ.ആർ.എസ് ആയിരിക്കെ പൊതുസേവനം ചെയ്യാൻ അദ്ദേഹം അവധിയെടുത്തു. ജനങ്ങൾക്ക് വേണ്ടി കെജ്‌രിവാൾ തന്റെ ജീവൻ പണയപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News