32.3 C
Kottayam
Friday, March 29, 2024

പിസി ജോര്‍ജ് കേസ്:’വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല ‘മുഖ്യമന്ത്രി

Must read

കൊച്ചി: വിദ്വേഷപ്രസംഗ കേസില്‍ തിരുവനന്തപുരം കോടതി ജാമ്യം റദ്ദ് ചെയ്ത സാഹചര്യത്തില്‍ പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോര്‍ജിനെതിരായ നടപടിയെ ന്യായീകരിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ചിലരോട് വേദം ഓതിയിട്ട് കാര്യമില്ല. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു, നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു. അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.. 

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കടുത്ത മത വിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ചു. പൊലീസ് കേസ് എടുത്തു. മുദ്യാവാക്യം വിളിച്ച കുട്ടിക്ക് അതിന്‍റെ ആപത്ത് അറിയില്ല. കുട്ടിയെ ചുമലിൽ എറ്റിയ ആളെ അറസ്റ്റ് ചെയ്തു. പരിപാടിയുമായി ബന്ധപ്പെട്ടവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്തും പറയാവുന്ന നാടല്ല കേരളം. അത് കൊണ്ട് വർഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും  ഉണ്ടാകില്ല.. കള്ള പ്രചാരവേലകൾ ഒന്നിന് പുറകെ ഒന്നായി വരുന്നു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങൾ ബോധപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്‍റെ (P C George) ജാമ്യം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അറസ്റ്റുണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ  സ്പര്‍ജന്‍ കുമാര്‍. അന്വേഷണ സംഘം കൊച്ചിയിലേക്ക് പുറപ്പട്ടിട്ടുണ്ട്. നാളെ വൈകുന്നേരം വരെ കോടതിയിൽ ഹാജരാക്കാൻ സമയമുണ്ട്. തിരുവനന്തപുരത്ത് എപ്പോൾ എത്തിക്കണമെന്ന സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് പി സി ജോര്‍ജ്. പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ ഡിസിപിയുടെ വാഹനത്തിൽ സിറ്റി എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി. വെണ്ണല കേസിൽ മൊഴി എടുക്കാനാണ് പിസിയെ നിലവിൽ കൊണ്ട് പോയത്. സ്റ്റേഷൻ പരിസരത്തെ സ൦ഘര്‍ഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. 

ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.

പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week