FeaturedKeralaNews

വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടത്, ആളുകളെ പറ്റിക്കാനല്ല വാട്സാപ്പിൽ മെസേജുകൾ അയക്കേണ്ടത്,എൻ.പ്രശാന്ത് ഐഎഎസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

കൊച്ചി:കെഎസ്ഐഡിസി എംഡി എൻ.പ്രശാന്ത് ഐഎഎസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ എൽഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചത്.

വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്സാപ്പിൽ മെസേജുകൾ അയക്കേണ്ടതെന്നും,വാട്സാപ്പിൽ എല്ലാവർക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിൽ കടലാസുകൾ നീങ്ങുക ഫയലുകളായിട്ടാണ്. ആ ഫയൽ ഒരാളുടെ അടുത്തും ഈ പറയുന്ന കോർപ്പറേഷൻ (കെഎസ്ഐഡിസി) അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയില്ല. വ്യക്തമായൊരു ഗൂഢലക്ഷ്യം ഇതിലുണ്ട്. അതിൻ്റെ ഭാഗമായി ഒരുപാട് വാട്സാപ്പ് മെസേജുകൾ അയക്കുകയാണ് ചെയ്തത്.

ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകൾ. ഇങ്ങനെ മെസേജ് കിട്ടിയാൽ ചിലർ ഒക്കെ എന്നു മെസേജ് അയക്കും. അതിനർത്ഥം മെസേജ് അംഗീകരിച്ചു എന്നല്ല മെസേജ് കണ്ടു എന്നു മാത്രമാണ്. ആ രീതിയിൽ ചില പ്രതികരണം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഇയാൾ എല്ലാരേയും അറിയിച്ചു എന്നു തെളിവുണ്ടാക്കാൻ വേണ്ടി ഇത്തരം മെസേജുകൾ അയച്ചതാണെന്ന് അദ്ദേഹം തന്നെ പുറത്തു പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ – പ്രശാന്തിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നുവെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നുവെന്നും വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പിട്ട കെഎസ്ഐഡിസി എംഡി എൻ.പ്രശാന്തിനെ പൊതുവേദിയിൽ മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുന്നത്. വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും മുഖ്യമന്ത്രി ഉയർത്തുന്നു.

എല്ലാ ജാതിമത വിഭാഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്തുണച്ചു. ഇതു കണ്ടപ്പോൾ വല്ലാത്ത പേടി കോൺഗ്രസിനും ലീഗിനും യുഡിഎഫിനുമുണ്ടായി. ഇതെല്ലാം മറികടക്കാൻ വലിയ ഗൂഢാലോചന അരങ്ങേറി. സർക്കാർ തലത്തിൽ കാര്യങ്ങൾ നടത്തുന്ന പ്രത്യേക വിദഗ്ധരുണ്ട്. ഇവർക്ക് സർക്കാർ ആദ്യം മുന്നറിയിപ്പ് നൽകി. അവതാരങ്ങൾ തന്റെ അടുത്തേക്ക് വരരുത് എന്നു പറഞ്ഞു.

ഇങ്ങനെ സർക്കാരിനോട് അടുക്കാൻ പറ്റാതെ പിന്തള്ളപ്പെട്ട അവതാരങ്ങൾ ദല്ലാളിൻ്റെ സഹായത്തോടെ ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചനയുടെ ഭാഗമാണ് ആഴക്കടൽ മത്സ്യ ബന്ധന വിവാദം. നിലപാടുകൾ ആണ് പ്രധാനം താത്കാലിക ലാഭത്തിനു വേണ്ടി ഞഞ്ഞാ പിഞ്ഞാ പറയുക എൽ ഡി എഫ് നയമല്ല. കോട്ട് വാങ്ങിയിട്ട് കേരളത്തിൽ വ്യവസായം തുടങ്ങാൻ എന്ന പേരിൽ ചിലർ വിദേശത്ത് നിന്നും വരാറുണ്ട്. അത്തരത്തിൽ ഒരു കമ്പനി ആണ് ആഴക്കടൽ കരാറിനായി വന്നത്. ഈ ഗൂഢാലോചയിൽ പ്രതിപക്ഷ നേതാവിന്റെ ചില ആളുകൾ പങ്കെടുത്തു. ഇപ്പോൾ ഉള്ളവരും മുൻപ് ഉണ്ടായിരുന്നവരും അതിലുണ്ട്.

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുവാൻ വലിയ വിദേശ ട്രോളറുകൾക്ക് അനുമതി നൽകിയത് രാജ്യത്തെ കോൺഗ്രസ്‌ സർക്കാരാണെന്നും കോൺഗ്രസും ബിജെപിയും ഇത്തരം കാര്യങ്ങളിൽ ഒരേ നയമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കാനുമുള്ള നയമാണിത്. വിദേശ ട്രോളർ അനുവദിക്കില്ല എന്ന നയമാണ് എൽഡിഎഫ് സ്വീകരിച്ചത്.

ഇനിയുള്ള സർക്കാരിന്റ് കാലത്ത് മത്സ്യ തൊഴിലാളികളെ പ്രത്യേക സേന വിഭാഗം ആയി അണി നിരത്തും. അതിനാവശ്യമായ പരിശീലനം അവർക്ക് നൽകും. പ്രത്യേക സന്ദർഭങ്ങളിൽ അവരെ രക്ഷ പ്രവർത്തനത്തിന് ഉപയോഗിക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു – മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button