ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേല്‍ അധികത്തീരുവ ചുമത്തിയ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനെതിരേ യോഗ ഗുരു രാംദേവ്. അമേരിക്കന്‍ കമ്പനികളെയും ബ്രാൻഡുകളെയും സമ്പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യുഎസിന്റെ നീക്കം രാഷ്ട്രീയമായ ഉപദ്രവിക്കലും തെമ്മാടിത്തവും ഏകാധിപത്യവുമാണ്, വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ രാംദേവ് ആരോപിച്ചു. പെപ്‌സിയുടെയും കൊക്കകോളയുടെയും സബ്‌വേയുടെയും കെഎഫ്‌സിയുടെയും മക്‌ഡൊണാള്‍ഡിന്റെയുമൊന്നും കടകളില്‍ ഇന്ത്യക്കാര്‍ പോകരുതെന്നും രാംദേവ് പറഞ്ഞു.
അത്ര വലിയ ബഹിഷ്‌കരണമായിരിക്കണം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അമേരിക്കയില്‍ പ്രശ്‌നങ്ങളുണ്ടാകും. ട്രംപിനുതന്നെ ഈ താരിഫ് പിന്‍വലിക്കേണ്ടിവരുന്ന വിധത്തില്‍ അമേരിക്കയില്‍ പണപ്പെരുപ്പമുണ്ടാകും. ഇന്ത്യക്കെതിരേ തിരിഞ്ഞതിലൂടെ ട്രംപ് മണ്ടത്തരമാണ് ചെയ്തിരിക്കുന്നതെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.


