EntertainmentKeralaNews

തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ കുംഭമേള ആഘോഷത്തില്‍ നിശബ്ദത പാലിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്

കൊച്ചി:ഹരിദ്വാറില്‍ നടന്ന കുംഭമേള ആഘോഷങ്ങള്‍ക്കെതിരെ രംഗത്തെത്തി നടി പാര്‍വതി. കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരുന്നു കുംഭമേള. ഇതില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിനു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതിനെതിരെ മുഖ്യധാര മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹി നിസാമുദ്ദീനില്‍ വെച്ച് നടന്ന തബ്ലീഗ് സമ്മേളനത്തെ മാധ്യമങ്ങള്‍ രൂക്ഷമായ രീതിയിലാണ് ആക്രമിച്ചിരുന്നത്. ഇതേ കുറിച്ച് പരാമര്‍ശിച്ചാണ് പാര്‍വതി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

മുഖ്യധാര മാധ്യമങ്ങളുടെ ഈ വിവേചനത്തെ നാല് സ്റ്റോറികളിലൂടെയാണ് പാര്‍വ്വതി വിമര്‍ശിച്ചിരിക്കുന്നത്. ‘കുംഭമേള തബ്ലീഗ് എന്നിവയെ കുറിച്ചുള്ള കമന്റ്രി കാണുക. ഓ വെയിറ്റ്, കമന്റ്രിയില്ല, മൗനം മാത്രം’ എന്നാണ് കുംഭമേളയില്‍ നൂറിലധികം ഭക്തര്‍ക്ക് കൊവിഡ് ബാധിച്ചു എന്ന വാര്‍ത്തക്കൊപ്പം പാര്‍വ്വതി പങ്കുവെച്ചത്. കുംഭമേളയെയും തബ്ലീഗ് സമ്മേളനത്തെയും താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ കുറിച്ചുള്ള വാര്‍ത്തയും പാര്‍വ്വതി പങ്കുവെച്ചിട്ടുണ്ട്.

മര്‍ക്കസിലെ പോലെയല്ല, കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് രോഗം ആര്‍ക്കും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി തീരത്ഥ് സിംഗ് റാവത്തിന്റെ വിവാദ പരാമര്‍ശം.

”നിസാമുദ്ദീന്‍ മര്‍ക്കസ് പോലെയല്ല, ഹരിദ്വാറിലെ കുംഭമേള. മര്‍ക്കസ് അടച്ചിട്ട ഹാളാണ്്. അവിടെ ഉറങ്ങിയവര്‍ പുതുപ്പുകള്‍ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്.

കൊവിഡ് വ്യാപനമുണ്ടാകില്ല. 16 സ്‌നാന ഘട്ടുകളുണ്ടിവിടെ. മാത്രമല്ല, മേളയ്ക്ക് എപ്പോഴും ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് വരില്ല.” സമയക്രമം പാലിച്ചാണ് അഖാഡകള്‍ ഘട്ടുകളില്‍ എത്തുന്നതെന്നും മര്‍ക്കസും കുംഭമേളയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും തിരാത്ത് സിംഗ് പറഞ്ഞു.

മര്‍ക്കസ് നടന്നപ്പോള്‍ കൊവിഡിനെക്കുറിച്ച് ആവശ്യമായ അവബോധം ആര്‍ക്കുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കൊവിഡിനെക്കുറിച്ച് ബോധവാന്‍മാരാണ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് കുംഭമേള നടക്കുന്നത്. വെല്ലുവിളികള്‍ക്കിടെയിലും വിജയകരമായി മേള നടത്തുക എന്നതാണ് ലക്ഷ്യം. ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസവും വികാരവുമാണ് കുംഭമേളയെന്നും തിരാത്ത് സിംഗ് പറഞ്ഞു.

തിങ്കളാഴ്ച ലക്ഷക്കണക്കിന് പേരാണ് ഗംഗയിലെ സ്നാനത്തിനായി എത്തിയതെന്നാണ് കണക്കുകള്‍. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കുംഭമേള ഹോട്ട്‌സ്‌പോട്ടായി മാറുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇക്കാര്യം ദേശീയതലത്തില്‍ ചര്‍ച്ചയുമായിരുന്നു. ഇതിന് പിന്നാലെയാണ് തിരാത്ത് സിംഗിന്റെ വിശദീകരണം.

പ്രശസ്തമായ ഹര്‍ കി പോഡി ഘട്ടിലടക്കം തെര്‍മല്‍ സ്‌കാനിംഗ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞദിവസം ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. കൊവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്, തെര്‍മല്‍ സ്‌കാനിംഗ്, മാസ്‌ക് ധരിക്കല്‍ തുടങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒൻപത് മതനേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട് മാസത്തോളം നീളുന്ന മേളയുടെ ഭാഗമായി 30 ലക്ഷത്തിലധികം പേര്‍ ഗംഗാസ്നാനം ചെയ്തുവെന്നും ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നു. ചൊവ്വാഴ്ച ശേഖരിച്ച 20000 സാംപിളുകളില്‍ 110 പേര്‍ കൊവിഡ് പോസിറ്റീവായെന്നാണ് കുംഭമേളയുടെ കൊവിഡ് ടെസ്റ്റിംഗ് സെല്‍ ബിബിസിയോട് പ്രതികരിച്ചത്. തിങ്കളാഴ്ച 184 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

രോഗബാധ സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്തെന്നും ചിലരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഒന്‍പത് മുഖ്യ മതനേതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചതായി കുംഭമേളയുടെ ഹെല്‍ത്ത് ഓഫീസറായ ഡോ അര്‍ജുന്‍ സെന്‍ഗാര്‍ ബിബിസിയോട് വിശദമാക്കി. 14 ഹിന്ദു ഗ്രൂപ്പുകളുടെ നേതാവായ നരേന്ദ്ര ഗിരി,ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള പ്രമുഖരും കൊവിഡ് പോസിറ്റീവായി.

അഖിലേഷ് യാദവ് ഞായറാഴ്ച ഹരിദ്വാര്‍ സന്ദര്‍ശിച്ച് ഇവിടുത്തെ പ്രധാന പൂജാരിമാരെ സന്ദര്‍ശിച്ചിരുന്നു. നരേന്ദ്ര ഗിരിയേയും അഖിലേഷ് യാദവ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് കുഭമേളയ്ക്ക് എത്തിയിരുന്നില്ല. കുംഭമേള നടത്തരുതെന്ന് നേരത്തെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.

ഗംഗാ മാതാവിന്‍റെ അനുഗ്രഹത്താല്‍ കൊവിഡ് ഉണ്ടാവില്ലെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത്ഥ് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം എഎന്‍ഐയോട് പ്രതികരിച്ചത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് കുംഭമേളയിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു നേരത്തെ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ അധികൃതര്‍ പെടാപ്പാട് പെടുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button