പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒത്തുതീര്‍പ്പായെന്ന് പ്രതി, സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ?ഗാര്‍ഹിക പീഡനക്കേസില്‍ വീണ്ടും ട്വിസ്റ്റ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും യുവതി നല്‍കിയ സത്യവാങ്മൂലം കൂടി പരിഗണിച്ച് കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഭാര്യയുമായി പ്രശ്‌നങ്ങളില്ലെന്നും ഇനി ഒന്നിച്ചു പോകണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടിയിട്ടുണ്ട്. സര്‍ക്കാരിനെ കൂടാതെ പന്തീരാങ്കാവ് എസ്.എച്ച്.ഒ, പരാതിക്കാരി എന്നിവര്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദേശമുണ്ട്. ജസ്റ്റിസ് എ.ബദറുദീന്റെ ബ!!െഞ്ച് ആണ് കേസ് പരിഗണിച്ചത്.

കേസില്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

”ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷേ, വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. സ്ത്രീധനത്തിന്റെ കാര്യവും സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചത് എന്നും ബെല്‍റ്റവച്ച് അടിച്ചതും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്.

ഈ രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ എന്നോട് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നത്. ഞാന്‍ പറഞ്ഞതെല്ലാം നുണകളാണ്. അതില്‍ കുറ്റബോധം തോന്നുന്നു. രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു.

രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം താനാണ് വീട്ടില്‍ അറിയിക്കാതിരുന്നത്”- യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News