പ്രൊഫൈലില്‍ രാഹുല്‍ ഗാന്ധി,വീട്ടിലെത്തിയ അണികളോട് തിരുവനന്തപുരം വരെ പോയിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങി; വൈകുന്നേരം ബിജെപിയിൽ ചേർന്ന് പ്രതാപന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായ പന്തളം പ്രതാപന്റെ അപ്രതീക്ഷിതമായ ബി ജെ പി പ്രവേശനത്തിൽ ഞെട്ടി അണികൾ. കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ വച്ചാണ് അമിത്‌ഷാ അദ്ദേഹത്തെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചത്. ഇത്തവണ അടൂരിലേക്ക് യു ഡി എഫ് പരിഗണിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു പ്രതാപന്‍. മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരന്‍ കൂടിയായ പ്രതാപന്‍ മുന്‍ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

എന്നാൽ സഹോദരന്റെ ബി ജെ പി പ്രവേശനത്തെപ്പറ്റി ഹൃദയ വേദനയോടെയാണ് പന്തളം സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. ഇപ്പോള്‍ പന്തളം പ്രതാപന്റെ ഫേസ്‌ബുക്കിലാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അമര്‍ഷമാണ്. കോമഡി ട്രോളുകളും വിമര്‍ശനങ്ങളുമായാണ് അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. പത്ത് ദിവസം മുമ്പാണ് രാഹുല്‍ഗാന്ധിയുടെ കൊല്ലം സന്ദര്‍ശനത്തിനിടയിലെ ചിത്രം പ്രതാപന്‍ ഫേസ്‌ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയത്. പുതുച്ചേരിയിലെ ഒരു വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം രാഹുല്‍ ഫോട്ടോയെടുക്കുന്ന വൈറല്‍ വീഡിയോ ഉള്‍പ്പടെ രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും പ്രതിഫലിക്കുന്നതായിരുന്നു പ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍.  സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അടൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ വിവിധ യോഗങ്ങളിലും പ്രതാപന്‍ സജീവമായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹം എവിടേക്കോ പോകാനായി ഒരുങ്ങുന്നതാണ് കണ്ടത്. എങ്ങോട്ടേക്കാണെന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും പ്രതാപന്‍ ബി ജെ പി വേദിയിലെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News