ചിറ്റൂർ: കാറിൽ പെട്രോൾ പമ്പുചെയ്യുന്ന പൈപ്പിൽ ചോർച്ചയുണ്ടായി അത് സ്റ്റാർട്ടിങ് മോട്ടോറിൽ വീണതായിരിക്കാം തീപടരാൻ കാരണമെന്ന് ശനിയാഴ്ച സ്ഥലം പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. സുജിത്ത്, കവിതൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മുൻവശത്തെ ടയറുകളും ഇന്ധനടാങ്കുമടക്കം കാർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
കാറിൽനിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാഫലം പുറത്തുവന്നശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് ഫൊറൻസിക് ഉദ്യോഗസ്ഥർ പറഞ്ഞു. ഷോർട്ട് സർക്യൂട്ട് മൂലമാണോ അപകടമുണ്ടായതെന്ന് പരിശോധിക്കാനുള്ള തെളിവുകളും സംഘം ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക് സയന്റിഫിക് ഓഫീസർ പി.പി ആനന്ദ്, വിരലടയാള വിദഗ്ധൻ ആർ രാജേഷ്‌കുമാർ, ഫോട്ടോഗ്രാഫർ ഹേമന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ശനിയാഴ്ച രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. സംസ്കാരച്ചടങ്ങുകൾക്കായി ഞായറാഴ്ച രാവിലെ എൽസിയുടെ നാടായ അട്ടപ്പാടിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടം നടന്ന വീട് മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ പിന്നിൽ പെട്രോൾ ടാങ്കിനു സമീപത്തുനിന്നാണ് തീപടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൂന്നുമക്കളും കാറിന്റെ പിൻസീറ്റിലാണ് ഇരുന്നത്. ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി മക്കളെ പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് എൽസിക്ക് കൂടുതലായി പൊള്ളലേറ്റത്. വീടിന്റെ വാതിലടച്ച് കാറിലേക്ക് കയറാൻ തുടങ്ങുകയായിരുന്നതിനാൽ ഡെയ്സിക്ക് കൂടുതലായി പൊള്ളലേറ്റില്ല.
എൽസിയെയും ആൽഫ്രെഡ്, എമിൽ എന്നിവരെയും വെള്ളിയാഴ്ച രാത്രിതന്നെ എറണാകുളത്തേക്ക് കൊണ്ടുപോയിരുന്നു. നില വഷളായതിനെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അലീനയെ എറണാകുളത്തേക്ക് മാറ്റിയത്. ആൽഫ്രഡ് പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ ഒന്നാംക്ലാസിലും എമിൽ മരിയ യുകെജിയിലുമാണ് പഠിക്കുന്നത്. ഒന്നരമാസംമുൻപാണ് ഇവരുടെ പിതാവ് മാർട്ടിൻ അർബുദബാധിതനായി ചികിത്സയിലായിരിക്കെ മരിച്ചത്.

