ന്യൂഡൽഹി: പവിത്രമായ സിന്ദൂരം വെടിമരുന്നായാൽ എന്താണുണ്ടാകുകയെന്ന് ശത്രുരാജ്യം പഠിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മൂന്ന് സേനകളും സൃഷ്ടിച്ച ചക്രവ്യൂഹത്തിൽ കുടുങ്ങിയ പാകിസ്താൻ മുട്ടുമടക്കാൻ നിർബന്ധിതമായി. അമൃത് ഭാരത് സ്റ്റേഷനുകളായി വികസിപ്പിച്ച രാജ്യത്തെ 103 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം രാജസ്ഥാനിലെ ബികാനേറിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശമായ ബികാനേറിലെ പലാനയിലായിരുന്നു ചടങ്ങ്. വ്യാപാരകാര്യങ്ങളിൽ ഇനിയൊരു ചർച്ചയുമില്ലെന്നും പാക് അധീന കശ്മീരിന്റെ കാര്യത്തിൽമാത്രമാകും ചർച്ചയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തന്റെ ഞരമ്പുകളിലൂടെ ഇപ്പോൾ ഓടുന്നത് രക്തമല്ല, സിന്ദൂരമാണ്. ഓരോ ഭീകരാക്രമണത്തിനും പാകിസ്താൻ കനത്തവില നൽകേണ്ടിവരും. ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി വെറുമൊരു പ്രതികാരമായിരുന്നില്ല. നീതിയുടെ പുതിയരൂപമാണ് നടപ്പാക്കിയത്. ആണവഭീഷണി ഉയർത്തിയാൽ ഇന്ത്യ ഭയപ്പെടില്ല. ഭീകരാക്രമണം നടത്തുന്നവരെയും അവരെ പോറ്റിവളർത്തുന്ന സർക്കാരിനെയും നമ്മൾ വേറിട്ടു കാണുന്നില്ല, ഒന്നായിട്ടാണ് കാണുന്നത് -മോദി പറഞ്ഞു.
അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി രാജ്യത്തെ നവീകരിച്ച 103 സ്റ്റേഷനുകൾ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. കേരളത്തിലെ വടകര, ചിറയിൻകീഴ്, പുതുച്ചേരിയിലെ മാഹി സ്റ്റേഷനുകൾ ഇതിലുൾപ്പെടും. രാജ്യത്തെ 1337 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.

