KeralaNews

പത്മജുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടില്ല; ജെബി മേത്തര്‍

കൊച്ചി: രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലുള്ള പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനം ഉന്നയിക്കുന്നവരും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം തനിക്ക് നല്‍കിയത് മറ്റാര്‍ക്കും ലഭിക്കാത്ത അവസരമാണെന്നും, ഏല്പിച്ച ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ പരിശ്രമിക്കുമെന്നും ജെബി മേത്തര്‍ വ്യക്തമാക്കി.

മനസ് വല്ലാതെ മടുത്തിരിക്കുകയാണെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണ് താനെന്നും സൂചിപ്പിച്ച് കഴിഞ്ഞ ദിവസം പത്മജ വേണുഗോപാല്‍ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. രാജ്യ സഭ സീറ്റ് കിട്ടാത്തത് കൊണ്ടാണ് പത്മജ അതൃപ്തിയുമായെത്തിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി ജെബി മേത്തര്‍ രംഗത്തെത്തിയത്.

തന്നെ സഹായിച്ചതും ദ്രോഹിച്ചതും പാര്‍ട്ടിക്കാര്‍ തന്നെയാണെന്നാണ് പത്മജ ഫേസ്ബുക്കില്‍ കുറിച്ചത്. പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ല. മനസ് വല്ലാതെ മടുത്തു. ചില കാര്യങ്ങള്‍ താന്‍ തുറന്നു പറയും. പാര്‍ട്ടി വേദികളില്‍ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും പത്മജ ആരോപിക്കുന്നു.

”എനിക്കും ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകയാണ് ഞാന്‍. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ. എന്റെ സഹോദരന്‍ എന്തു തോന്നിയാലും അത് പരസ്യമായി പറയും. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള്‍ ഞാന്‍ പാര്‍ട്ടിവേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത്. എന്തു വേണമെന്ന ആലോചനയിലാണ് ഞാന്‍.

ഇനിയെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു. ചില സത്യങ്ങള്‍ കൈപ്പ് ഏറിയതാണ്. എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. എന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു ‘. പത്മജ ഫേസ് ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button