പി.വി. അൻവർ എംഎൽഎ അറസ്റ്റിൽ; പ്രതിഷേധവുമായി പ്രവർത്തകർ

മലപ്പുറം: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്.

മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി അറിയിക്കുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയ പോലീസ് അന്‍വറിനെ വീടിന് പുറത്തേക്ക് കൊണ്ടുപോയി.

അന്‍വറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വന്‍ സന്നാഹമൊരുക്കിയ ശേഷമാണ് പോലീസ് കസ്റ്റിഡിയില്‍ എടുത്തത്. പിന്നാലെ അന്‍വറിന് പിന്തുണയുമായി അനുയായികളും ഡി.എം.കെ. പ്രവര്‍ത്തകരും തടിച്ചുകൂടി. അൻവറിനെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു.

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എം.കെ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുടര്‍ന്നാണ് പോലീസിന്റെ നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News