ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വർണവും പണവും ഫോണും നഷ്ടപ്പെട്ടു

ന്യൂഡൽഹി: സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു.  കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകും വഴി ട്രെയിനിൽവെച്ചാണ് മോഷണം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊൽക്കത്തയിൽനിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തിരുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് ശ്രീമതി യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ ഉറക്കമുണർന്ന് ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്.  രേഖകളും  ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത് ചെയ്തിരുന്നത്. ട്രെയിനിൽ യാതൊരു സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പരാതി പറഞ്ഞിട്ടും പോലീസുകാർപോലും നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്നും പി.കെ.ശ്രീമതി ആരോപിച്ചു.

‘രണ്ട് ദിവസം കൊൽക്കത്തയിലെ സമ്മേളനം കഴിഞ്ഞ ശേഷം മറിയം ധാവ്‌ളയോടൊപ്പം സമസ്തിപുരിലേക്ക് വരികയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് കൊൽക്കത്തയിൽനിന്ന് തിരിച്ചത്. ധർസിങ് സാരായ് എന്ന സ്റ്റേഷനിലാണ് ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞത്. രാത്രി പതിനൊന്ന് മണിക്കാണ് ഉറങ്ങിയത്. ആ സമയമെല്ലാം ബാഗ് ഉണ്ടായിരുന്നു. തല ഭാഗത്തായിരുന്നു ബാഗ് വെച്ചത്. ഉടനെ പരാതി നൽകാൻ ശ്രമിച്ചു. ചെയിൻ വലിച്ചു. ആരും വന്നില്ല. കുറച്ച് സമയം ട്രെയിൻ നിർത്തിയ ശേഷം എടുത്തു. വളരെ നിരുത്തരവാദപരമായിട്ടാണ് പോലീസ് അടക്കം പെരുമാറിയത്. മറ്റു കമ്പാർട്ട്‌മെന്റിൽനിന്നും ആളുകൾ വന്ന് ഞങ്ങളുടെ ബാഗും മറ്റും മോഷണം പോയതായി പറഞ്ഞു’ പി.കെ.ശ്രീമതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് പിന്നീട് അധികൃതർ ബന്ധപ്പെട്ടതെന്നും തുടർന്ന് പരാതി നൽകിയതായും പി.കെ.ശ്രീമതി അറിയിച്ചു. ബാഗിൽ 40000 രൂപയോളം ഉണ്ടായിരുന്നതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News