പി.സി.ജോർജിനെതിരെ പീഡന പരാതി,കേസിന്റെ വിശ്വാസ്യതയിൽ കോടതിയ്ക്ക് സംശയം,പീഡന പരാതി നൽകാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി

തിരുവനന്തപുരം: പി.സി.ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയെന്ന് കോടതി. ജോ‍‍‍ർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ട്.

പരാതി നൽകാൻ 5 മാസം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിക്കാനായിട്ടില്ലെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു. 
ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ളയാളാണ് പരാതിക്കാരി. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു.

പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നും കോടതി വ്യക്തമാക്കി. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് നിരീക്ഷണം. സോളാർ തട്ടിപ്പ് കേസ് പ്രതി നൽകിയ പീഡന പരാതിയിൽ ശനിയാഴ്ചയാണ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്തത്.

തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ജോർ‍ജിനെ വിളിച്ച് വരുത്തിയിരുന്നു. ഈ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News