222 ഇന്ത്യാക്കാരെ അഫ്ഗാനിസ്താനില്‍ നിന്ന് തിരികെയെത്തിച്ചു; രക്ഷാദൗത്യം തുടരും

കാബൂൾ: 222 ഇന്ത്യാക്കാരെ അഫ്ഗാനിസ്താനിൽ നിന്നും തിരികെ നാട്ടിൽ എത്തിച്ചു. കാബൂളിൽ നിന്നു ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങളാണ് ഇന്ന് ഡൽഹിയിലെത്തിയത്. രണ്ട് വിമാനങ്ങളിലുമായി 222 പേരാണ് മടങ്ങിയെത്തിയ സംഘത്തിലുണ്ടായിരുന്നത്. ഒരു വിമാനം താജിക്കിസ്ഥാൻ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡൽഹിയിലെത്തിയത്. ദോഹയിൽ നിന്നുള്ള വിമാനത്തിൽ 135 പേരും താജിക്കിസ്ഥാനിൽ നിന്നുള്ള വിമാനത്തിൽ 87 ഇന്ത്യാക്കാരും 2 നേപ്പാൾ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

താജിക്കിസ്ഥാനിൽ നിന്ന് വരുന്ന വിമാനത്തിലുള്ളവർ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ പങ്കുവെച്ചു.

ശനിയാഴ്ചയാണ് 87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിരുന്നു. അവിടെനിന്നും എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഞായറാഴ്ച ഡൽഹിയിലെത്തിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാബൂളിൽ നിന്ന് ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിച്ചത്.

അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുകയാണ്.

സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തി. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടത്തുമെന്ന് താലിബാൻ പറയുന്നു.

താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത്
വേഗത്തിലാക്കി.താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ എത്താനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവിൽ നടക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറ‍‍ഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അഭയം നല്‍കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് വ്യോമമാര്‍ഗം വഴിയുള്ള രക്ഷാദൗത്യം അമേരിക്ക പുനരാരംഭിച്ചു. യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും പന്ത്രണ്ട് രാജ്യങ്ങളാണ് അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് താത്കാലിക അഭയം നല്‍കാമെന്ന് അറിയിച്ചത്. അതേസമയം, ദൗത്യം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസി‍ഡന്റ് ജോ ബൈഡന്‍ താലിബാന് മുന്നറിയിപ്പ് നല്‍കി.

5,000 പേര്‍ക്ക് പത്തുദിവസത്തേക്ക് താത്കാലിക അഭയം നല്‍കുമെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അടുത്തദിവസങ്ങളിലായി കാബൂളില്‍ നിന്നും യു.എസ് വിമാനത്തില്‍ ആളുകളെ യു.എ.ഇയില്‍ എത്തിക്കും. അമേരിക്കയുടെ അഭ്യര്‍ഥനപ്രകാരമാണ് ജര്‍മനിയും ഇറ്റലിയും യു.കെയും അടക്കമുള്ള രാജ്യങ്ങള്‍ ദൗത്യവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഖത്തറിലെ യു.എസ് വ്യോമത്താവളം ആളുകളെക്കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്ന് ആറുമണിക്കൂറോളം രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു.

അതേസമയം, ദൗത്യം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസി‍ഡന്റ് ജോ ബൈഡന്‍ താലിബാന് മുന്നറിയിപ്പ് നല്‍കി. അഫ്ഗാന്‍ രക്ഷാദൗത്യം ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ ഒന്നാണ്. മുഴുവന്‍ അമേരിക്കക്കാരെയും സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ പൗരന്‍മാരെയും പുറത്തെത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഇതിനിടെ താലിബാന്റെ വിവിധ ഭാഷകളിലുള്ള ഔദ്യോഗിക വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായി. സൈറ്റുകള്‍ ഹാക്ക് ചെയ്തതാണോ അതോ സാങ്കേതിക തകരാറാണോ എന്ന് വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News