യുക്രൈനില്‍ നിന്ന് അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി; 12 മലയാളികളും

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനത്തില്‍ 12 മലയാളികള്‍ ഉള്‍പ്പെടെ 249 പേരാണ് എത്തിയത്. ഇതോടെ യുക്രൈനില്‍ നിന്നും ഓപറേഷന്‍ ഗംഗ എന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടില്‍ മടങ്ങിയെത്തിയവരുടെ എണ്ണം 1156 ആയി.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.

യുദ്ധാം അഞ്ചാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ അതിവേഗം നാടണയാന്‍ ശ്രമിക്കുന്നവരുടെ വലിയ കൂട്ടമാണ് പോളണ്ട് അതിര്‍ത്തിയിലുളളത്. പോളണ്ട് അതിര്‍ത്തിയില്‍ വന്‍ തിരക്കായതിനാലാണ് പൗരന്മാരെ ഇന്ത്യയിലെത്തിക്കാന്‍ എംബസി ഹംഗറി, റോമാനിയ അതിര്‍ത്തികളുടെ സാധ്യത കൂടി തേടിയത്. യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും. റോമാനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നും ഓരോ വിമാനങ്ങള്‍ കൂടി ഇന്ന് പുറപ്പെടും.

യുക്രൈന്‍ അതിര്‍ത്തിയിലെ ഷെഹിനിയില്‍ നിന്നും ഇന്നുമുതല്‍ 10 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. ക്രാക്കോവിക്, ബുഡോമിയര്‍സ് എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ പുറപ്പെടും. ബസുകളില്‍ റിസര്‍വ് ചെയ്യാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യം പൂര്‍ത്തിയാക്കുന്നതുവരെ ബസ് സര്‍വീസ് ഉണ്ടാകുമെന്ന ആശ്വാസകരമായ വിവരവും എംബസി പങ്കുവെച്ചിട്ടുണ്ട്. 48225400000,+48795850877, +48792712511 എന്നീ നമ്പരുകളില്‍ എംബസിയെ ബന്ധപ്പെടാം.

യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സേന പൂര്‍ണമായി വളഞ്ഞിരിക്കുകയാണ്. കീവില്‍ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകള്‍ മുഴങ്ങി. റഷ്യന്‍ സൈനികരാല്‍ ചുറ്റപ്പെട്ടതോടെ കീവില്‍ സ്ഥിതി അതീവ ഗുരുതരമായി. സാപ്രോഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായി. സഞ്ചാര മാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയര്‍ പറഞ്ഞു.

ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. കൊടും തണുപ്പില്‍ വൈദ്യുതി കൂടി നിലച്ചാല്‍ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയര്‍ പറയുന്നു. ദക്ഷിണ യുക്രെയ്‌നിലെ ബെര്‍ഡ്യാന്‍സ്‌ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ യുക്രെയ്‌ന് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ അയച്ചു. ആയുധങ്ങളും യുദ്ധ വിമാനങ്ങളും ഉടന്‍ എത്തുമെന്ന് ഇയു വ്യക്തമാക്കി.

കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരുന്നുണ്ട്. ബെലാറൂസ് അതിര്‍ത്തിയില്‍ ഇന്ന് രാത്രിയോടെയാകും ചര്‍ച്ച നടക്കുക. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചര്‍ച്ചയാകും. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ നാലു ലക്ഷത്തോളം പേരാണു രാജ്യത്തുനിന്നു പലായനം ചെയ്തത്. അതേസമയം, അതിശക്തമായ സ്‌ഫോടനത്തോടെ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. ദക്ഷിണ യുക്രെയ്‌നിലെ ബെര്‍ഡ്യാന്‍സ്‌ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News