കാരുണ്യ പദ്ധതി ക്രമക്കേട്; ഉമ്മന്‍ ചാണ്ടിക്കും കെ.എം മാണിക്കും കോടതിയുടെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ ധനമന്ത്രി കെ.എം. മാണിക്കും കോടതിയുടെ ക്ലീന്‍ ചിറ്റ്. വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി അംഗീകരിച്ചു.

പദ്ധതിയില്‍ അഴിമതിയില്ലെന്നാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കില്ലെന്നും എന്നാല്‍ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാര്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാ സഹായമായി നല്‍കിയില്ല, അനര്‍ഹര്‍ക്കാണു കൂടുതല്‍ സഹായം കിട്ടിയത്, ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതില്‍ ക്രമക്കേടു നടന്നു തുടങ്ങിയ പരാതികളിലായിരുന്നു വിജിലന്‍സ് പരിശോധന. ഉമ്മന്‍ചാണ്ടി, കെ.എം മാണി എന്നിവര്‍ക്കു പുറമെ ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, ലോട്ടറി മുന്‍ ഡയറക്ടര്‍ ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കുമെതിരെ ആയിരുന്നു അന്വേഷണം.

ഒ.പി ടിക്കറ്റ് ഹാജരാക്കിയാല്‍ ലഭിക്കുന്ന ഒറ്റത്തവണ ചികിത്സാ സഹായമായ 5000 രൂപ സംഘടിത ശ്രമത്തിലൂടെ ഇടനിലക്കാര്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 3000 രൂപയായിരുന്ന ഒറ്റത്തവണ സഹായം പിന്നീട് 5000 രൂപയാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News