KeralaNews

ഇടുക്കി അണക്കെട്ടിൽ 29.32 ശതമാനം വെള്ളം മാത്രം,സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്‌

ചെറുതോണി: ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞവർഷത്തേക്കാൾ 57.69 അടി വെള്ളം കുറവ്. വൃഷ്ടിപ്രദേശത്ത് രണ്ടാഴ്ചയായി മഴയില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വളരെ കുറഞ്ഞു. രണ്ടാഴ്ചയ്ക്കുശേഷം ബുധനാഴ്ചയാണ് ചെറിയ മഴ പെയ്തത്. അണക്കെട്ടിൽ ഇനി 29.32 ശതമാനം വെള്ളമേയുള്ളൂ.

2328. 19 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസം 2385.94 അടി ഉണ്ടായിരുന്നു.

ചൂട് വർധിച്ചതോടെ വൈദ്യുതി ഉപഭോഗവും കൂടിയിട്ടുണ്ട്. 24 മണിക്കൂറിൽ 6.285 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയിലെ ജലമുപയോഗിച്ച് പ്രതിദിനം മൂലമറ്റം വൈദ്യുതനിലയത്തിൽ ഉത്‌പാദിപ്പിക്കുന്നത്. ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാൽ വൈദ്യുതോത്‌പാദനം നിലയ്ക്കും. നിലവിലെ സ്ഥിതി തുടർന്നാൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും വൈദ്യുതിചാർജ് വർധനയുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു.

കേന്ദ്രപൂളിൽനിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചാൽ, സംസ്ഥാനത്തെ ആഭ്യന്തര ഉത്‌പാദനം കുറച്ച് അണക്കെട്ടുകളിലെ ജലം നിലനിർത്താൻ കഴിയും. വൈദ്യുതിവില ഉയരുമ്പോൾ, ഇങ്ങനെ സൂക്ഷിക്കുന്ന ജലമുപയോഗിച്ച് വൈദ്യുതി ഉത്‌പാദിപ്പിച്ച് വിലക്കയറ്റം നേരിടാൻ സാധിക്കും. എന്നാൽ, കേന്ദ്രപൂളിൽനിന്ന് ആവശ്യമായ വൈദ്യുതി പലപ്പോഴും ലഭിക്കാറില്ലെന്ന് വൈദ്യുതി വകുപ്പധികൃതർ പറയുന്നു.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞാൽ കൂടിയ വിലയ്ക്ക് സ്വകാര്യകമ്പനികളിൽനിന്നുള്ള വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിതരാകും. ഇത് താങ്ങാനുള്ള സാമ്പത്തികശേഷി സർക്കാരിനില്ലാതെ വരുമ്പോൾ ലോഡ് ഷെഡ്ഡിങ് ഉൾപ്പെടെയുള്ള നടപടികളുമുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button