നിയമസഭാ തിരഞ്ഞെടുപ്പ്: എംപിമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ കണ്ണൂരും കോന്നിയിലും എംപിമാർക്ക് മത്സരിക്കാനാകില്ല. കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നതിൽ കണ്ണൂരിൽ മത്സരിക്കണമെന്ന കെ. സുധാകരന്റെ കടുംപിടിത്തത്തെ ചൊല്ലിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാത്രമല്ല കോന്നിയിൽ ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശും മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന കർക്കശ നിലപാടാണ് ഹൈക്കമാൻഡ് കൈക്കൊണ്ടത്.

കണ്ണൂരിൽ മുൻ കോർപ്പറേഷൻ മേയറായിരുന്ന ടി.ഒ മോഹനൻ കോൺഗ്രസിന്റെ സ്ഥാനാർഥിയായേക്കും. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനെ സ്ഥാനാർഥിയാക്കാനാണ് സാധ്യത. കണ്ണൂരിൽ ഇനി സുധാകരന്റെ നീക്കങ്ങളെന്താകുമെന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. സുധാകരനെ അവഗണിക്കുന്നത് മലബാർ മേഖലയിലും കേരളത്തിലുടനീളവും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.

മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നത്. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ ചർച്ചകളിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ. എതിരാളികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയിട്ടും കോൺഗ്രസ് പട്ടിക വൈകുന്നത് പ്രവർത്തകർക്കിടയിൽ വലിയ ആത്മസംഘർഷമുണ്ടാക്കുന്നുണ്ട്.

ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ കോർ കമ്മിറ്റി യോഗം, തുടർന്ന് ഇന്ദിരാഭവനിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം (സി.ഇ.സി.), പിന്നാലെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രത്യേക യോഗം-മാരത്തൺ ചർച്ചകൾ നടത്തിയിട്ടും സ്ഥാനാർഥിപ്പട്ടിക അന്തിമമാക്കാനായില്ല. ഇനി 36 സീറ്റുകളാണ് പ്രഖ്യാപിക്കാനുള്ളത്. കണ്ണൂരും കോന്നിയുമുൾപ്പെടെ ചില സീറ്റുകൾ ഒഴിച്ചിട്ട് പട്ടിക പുറത്തിറക്കാൻ ധാരണയായെങ്കിലും പിന്നീട് മാറ്റി. ഇന്ന് രാവിലെ പത്തുമണിക്ക് സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News