കൊച്ചി: ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ഭാഗ്യശാലിയെ ഉടൻ അറിയാമെന്ന് ലോട്ടറി ഏജന്റ് ലതീഷ്. ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്നും ലതീഷ് പറഞ്ഞു.
’12 മണിയാകും വരെ ഒന്ന് ക്ഷമിക്ക്. പന്ത്രണ്ട് മണിക്ക് അവർ പറയും. ടിക്കറ്റ് എടുക്കുന്ന ആളല്ല. പാവപ്പെട്ട ആൾക്കാരാണ്. എന്തായാലും സസ്പെൻസ് ഒഴിവാക്കിക്കിട്ടും. അതുവരെ ക്ഷമിക്ക്’- ലതീഷ് പറഞ്ഞു.
അവിചാരിതമായി ലോട്ടറിക്കടയിൽ നിന്ന് ടിക്കറ്റെടുത്ത സ്ത്രീയ്ക്കാണ് 25 കോടിയുടെ ബമ്പർ അടിച്ചു എന്നതാണ് സൂചന. ടിക്കറ്റിന്റെ ഫോട്ടോ അടക്കം ലോട്ടറി ഏജന്റ് ലതീഷിനെ കാണിച്ചതായാണ് വിവരം. 25 കോടിയുടെ ടിക്കറ്റ് ആയതുകൊണ്ട് തന്നെ ആശങ്കയുണ്ട്. ബാങ്കിൽ കൈമാറാനുള്ള കാത്തിരിപ്പാണ് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരിയായ നെട്ടൂരുകാരിയായ സ്ത്രീയ്ക്കാണ് ഭാഗ്യം അടിച്ചിരിക്കുന്നതെന്നാണ് വിവരം. മാധ്യമങ്ങളും ആളുകളും ഒക്കെ കൂടെ നിന്ന നേരത്ത് ഭാഗ്യവതി കടയുടെ അടുത്തെത്തി തിരിച്ചു പോയിരുന്നു എന്ന വിവരവും ഉണ്ട്. വിവരങ്ങളൊക്കെ തേടിയ ശേഷമാണ് പോയതെന്നാണ് റിപ്പോർട്ട്. സ്വന്തമായി പേര് വെളിപ്പെടുത്താത്തതിനാൽ തന്നെ ഏജന്റിന് ഇക്കാര്യം പറയാനും ബുദ്ധിമുട്ടുണ്ടെന്നാണ് വിവരം.


